കണ്ണൂർ: സംസ്ഥാനത്തെ പ്രമുഖ കാർഷിക സഹകരണ സ്ഥാപനമായ റെയ്ഡ്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സ്ഥാപനത്തിൽ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുന്നത് ട്രേഡ് യൂണിയൻ നേതാക്കളാണെന്നും ചെയർമാൻ എം. സുരേന്ദ്രൻ. നിലവിൽ 140 കോടിയിലധികം രൂപയുടെ സഞ്ചിത നഷ്ടം സ്ഥാപനത്തിനുണ്ടെന്നും ഈ ബാധ്യതകൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മുതൽ കാസർകോട് വരെ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത വകയിൽ 18 കോടി രൂപയോളം പിരിഞ്ഞുകിട്ടാനുണ്ട്. ഇതുകാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ പോയത്. ബാങ്കുകളിൽ നിന്ന് വൻ പലിശയ്ക്ക് വീണ്ടും കടമെടുത്ത് ശമ്പളം നൽകുന്നതിനോട് മാനേജ്‌മെന്റിന് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയ്ഡ്കോയിൽ ശാഖകൾ പൂട്ടിയതുകൊണ്ട് ഒരു ജീവനക്കാരനെയും ഇതുവരെ ജോലിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. ബ്രാഞ്ചുകൾ പൂട്ടിയതുകൊണ്ടല്ല വ്യാപാരം ഇടിഞ്ഞത്, മറിച്ച് ജീവനക്കാർ ഫീൽഡിൽ ആത്മാർത്ഥമായി പ്രവർത്തിക്കാത്തതുകൊണ്ടാണ്. ഓഡിറ്റ് റിപ്പോർട്ടിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുമ്പോൾ, ആ കണക്കുകൾ തയ്യാറാക്കി സമർപ്പിച്ചത് യൂണിയനുകളുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് എന്നത് ഓർക്കണം.
വിപണിയിലെ കടുത്ത മത്സരവും പുതിയ കാലത്തെ വെല്ലുവിളികളും നേരിടാൻ തൊഴിലാളികൾ സ്ഥാപനത്തിനൊപ്പം നിൽക്കണം. ഉൽപ്പന്നങ്ങൾ വിറ്റഴിച്ചാൽ മാത്രമേ സ്ഥാപനത്തിന് ലാഭമുണ്ടാകാനും ശമ്പളം നൽകാനും സാധിക്കൂ. ഇതിനായി ജീവനക്കാർക്ക് ഓർഡറുകൾ കണ്ടെത്താൻ ടാർജറ്റ് നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇതിനോട് സഹകരിച്ചില്ല. നിർദ്ദേശിച്ച ടാർജറ്റ് കൃത്യമായി പൂർത്തിയാക്കിയ വയനാട്ടിലെ മൂന്ന് ജീവനക്കാർക്ക് മാനേജ്‌മെന്റ് ശമ്പളം നൽകിയിരുന്നു. എന്നാൽ ഈ ജീവനക്കാരെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയും പരസ്യമായി വിമർശിക്കുകയുമാണ് യൂണിയൻ നേതാക്കൾ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റെയ്ഡ്കോയിൽ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും പേരിന് രണ്ടാണെങ്കിലും ഭരണസമിതിക്കെതിരെ ഒത്തുകളിക്കുകയാണ്. എന്നാൽ സി.ഐ.ടി.യു നേതാക്കളാരും ഈ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates