കാസർകോട്: സായാഹ്ന സൂര്യന്റെ ചുവപ്പണിഞ്ഞ വിശാലമായ കടൽത്തീരവും മനസ്സ് നിറയ്ക്കുന്ന പ്രകൃതിഭംഗിയും ആസ്വദിക്കുന്നതിനൊപ്പം നാവിൽ കൊതിയൂറുന്ന തനത് മലബാർ രുചികളും തേടുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമായി മാറുകയാണ് കാസർകോട്ടെ ചെമ്പരിക്ക ബീച്ച്. തീരത്തോട് ചേർന്ന് കടലിലേക്ക് തലയുയർത്തി നിൽക്കുന്ന ചെറുകുന്നുകളും തിരമാലകൾ തഴുകുന്ന കുടക്കല്ലുകളും ചേർന്നൊരുക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകൾക്കപ്പുറം, കടപ്പുറത്ത് ചൂടോടെ ചുട്ടെടുക്കുന്ന കല്ലുമ്മക്കായ വിഭവങ്ങളാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. വിനോദസഞ്ചാരികളും നാട്ടുകാരും ഒരുപോലെ ചെമ്പരിക്ക തീരത്തേക്ക് ഒഴുകിയെത്തുമ്പോൾ ബീച്ചിലെ ചെറുതും വലുതുമായ ഇരുപതോളം ഭക്ഷണശാലകളാണ് സജീവമാകുന്നത്.
കല്ലുമ്മക്കായ ബിരിയാണിയും നിറച്ചതുമെല്ലാം (അരിക്കടുക്ക) തീരത്ത് ലഭ്യമാണെങ്കിലും ഇവിടെ എത്തുന്നവരുടെ പ്രധാന പ്രിയം തത്സമയം വറുത്തെടുക്കുന്ന കല്ലുമ്മക്കായ ഫ്രൈയോടാണ്. തണുത്ത കടൽക്കാറ്റേറ്റ്, നാടൻ വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത ചൂടുള്ള കല്ലുമ്മക്കായ ഫ്രൈക്കൊപ്പം ചെറുതായി അരിഞ്ഞ സവാളയും ചേർത്ത് കഴിക്കുന്നത് സവിശേഷമായൊരു അനുഭവമാണെന്ന് സന്ദർശകർ ഒരേസ്വരത്തിൽ സാക്ഷ്യപ്പെടുത്തുന്നു.
അരിമാവും പ്രത്യേക മലബാർ മസാലക്കൂട്ടുകളും ചേർത്ത് പകുതി വേവിച്ചുവെച്ച കല്ലുമ്മക്കായ, ആവശ്യക്കാർ എത്തുന്ന മുറയ്ക്ക് വെളിച്ചെണ്ണയൊഴിച്ച് ചൂടായ തവയിലിട്ട് തത്സമയം വറുത്തു നൽകുന്നതാണ് ഇവിടുത്തെ രീതി. പുറംഭാഗം മൊരിഞ്ഞും ഉൾഭാഗം മൃദുവായും കഴിക്കാൻ പാകത്തിന് തയ്യാറാക്കുന്ന ഈ വിഭവം രുചിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബങ്ങളും സ്ത്രീകളും കുട്ടികളും കൂട്ടത്തോടെയാണ് എത്തുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് മണി വരെയാണ് ബീച്ചിലെ തട്ടുകടകളിൽ തിരക്കേറിയ കച്ചവടം നടക്കുന്നത്. കല്ലുമ്മക്കായയുടെ വലുപ്പത്തിനനുസരിച്ച് പത്ത് രൂപ മുതൽ ഇരുപത് രൂപ വരെയാണ് ഒരെണ്ണത്തിന് ഈടാക്കുന്നത്. ഒരു ദിവസം അഞ്ച് മുതൽ പത്ത് കിലോ വരെ കല്ലുമ്മക്കായ ഓരോ സ്റ്റാളിലും വിറ്റഴിയുന്നുണ്ട്. പ്രതിദിനം നാലായിരം രൂപയോളം വരുമാനം നേടുന്ന സ്റ്റാളുകളും ഇവിടെയുണ്ട്.
കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ മേൽപ്പറമ്പിൽ നിന്നും തിരിഞ്ഞ് കേവലം രണ്ട് കിലോമീറ്റർ തീരദേശ റോഡിലൂടെ സഞ്ചരിച്ചാൽ അതിമനോഹരമായ ചെമ്പരിക്ക ബീച്ചിൽ എത്തിച്ചേരാം. പ്രകൃതിദത്തമായ തീരഭംഗിയും വൈവിധ്യമാർന്ന സമുദ്രവിഭവങ്ങളും പ്രദേശവാസികളുടെ ആതിഥ്യമര്യാദയും ഒത്തുചേരുന്നതോടെ വടക്കൻ കേരളത്തിലെ ശ്രദ്ധേയമായ വിനോദസഞ്ചാര-ഭക്ഷണ കേന്ദ്രമായി അതിവേഗം മാറുകയാണ് ചെമ്പരിക്ക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates