കോഴിക്കോട്: അതീവ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന കോഴിക്കോട് ഗവൺമെന്റ് ജനറൽ (ബീച്ച്) ആശുപത്രിയിലെ ഇലക്ട്രോണിക് 'അമ്മത്തൊട്ടിൽ' ഇപ്പോൾ ഒരു അപൂർവ്വ ജീവശാസ്ത്രപരമായ സങ്കീർണ്ണതയായി മാറിയിരിക്കുകയാണ്. ഒരേ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട, കാഴ്ചയിൽ ഒരേപോലെയുള്ള രണ്ട് ആൺകുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മയെ കണ്ടെത്താൻ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും.
കഴിഞ്ഞ മാർച്ച് 4-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഒരു യുവതി ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് മാർച്ച് 12-ന് വൈകീട്ടോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ശേഷം ഇവർ കുഞ്ഞിനെ ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ഉടൻ തന്നെ സെൻസറുകൾ പ്രവർത്തിക്കുകയും വാതിലുകൾ തനിയെ ലോക്കാവുകയും സൈറൺ മുഴങ്ങി സിഡബ്ല്യുസിക്കും മെഡിക്കൽ സ്റ്റാഫിനും മൊബൈൽ ആപ്പ് വഴി വിവരം ലഭിക്കുകയും ചെയ്തു.
അമ്മ തിരിച്ചെത്തിയപ്പോൾ വെളിപ്പെട്ടത് വലിയ അപാകത
കുഞ്ഞിനെ ഉപേക്ഷിച്ച് 48 ദിവസങ്ങൾക്ക് ശേഷം, മാതൃസ്നേഹം ഉണർന്നതിനെ തുടർന്ന് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവതി ജില്ലാ കളക്ടർക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഹർജി നൽകിയതോടെയാണ് കഥ മാറിയത്.
യുവതിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ സിഡബ്ല്യുസി അധികൃതർ മാർച്ച് 12-ലെ അമ്മത്തൊട്ടിലിന്റെ ലോഗ് ബുക്കുകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്നത്. ഈ യുവതിയുടെ കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കിടത്തി കൃത്യം മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മറ്റൊരു ആൺകുഞ്ഞിനെക്കൂടി ആരോ അവിടെ ഉപേക്ഷിച്ചിരുന്നു.
ആഴ്‌ചകൾ പിന്നിട്ടതോടെ ഈ രണ്ട് ആൺകുട്ടികളും വളരുകയും ഇരുവരുടെയും മുഖച്ഛായയും ശാരീരിക ഘടനയും ഒരേപോലെയായി മാറുകയും ചെയ്തു. ഇതോടെ ഇതിൽ ഏത് കുട്ടിയാണ് ഹർജി നൽകിയ അമ്മയുടേതെന്ന് തിരിച്ചറിയാൻ കഴിയാതെ സിഡബ്ല്യുസി അധികൃതർ ആശയക്കുഴപ്പത്തിലായി.
സിസിടിവി ബാക്കപ്പില്ല; പൊലീസ് അന്വേഷണം പ്രതിസന്ധിയിൽ
അമ്മത്തൊട്ടിലിന്റെ സ്വഭാവം അനുസരിച്ച് പൂർണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനാൽ സാധാരണ നിയമപരമായി സറണ്ടർ ചെയ്യുന്ന കേസുകളെപ്പോലെ രേഖകൾ ഉണ്ടാകില്ലെന്ന് കോഴിക്കോട് സി.ഡബ്ല്യു.സി ചെയർപേഴ്സൺ ഷൈജി എ. റഹ്മാൻ വ്യക്തമാക്കി.
സംഭവം സങ്കീർണ്ണമായതോടെ സി.ഡബ്ല്യു.സിയുടെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസ് ഇൻസ്പെക്ടർ സുജിത് എസ്സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ കൊണ്ടുവന്നത് കാറിലാണെന്ന് വിവരമുണ്ടായിരുന്നതിനെ തുടർന്ന് പൊലീസ് അമ്മത്തൊട്ടിലിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും ഒരു മാസത്തിലധികം കഴിഞ്ഞതിനാൽ ബാക്കപ്പ് ലഭ്യമായിരുന്നില്ല. മറ്റ് തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം വഴിമുട്ടി.
യുവതി പ്രസവിച്ച ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റുകളും രേഖകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. കുട്ടികളെ മാറിപ്പോകാതിരിക്കാൻ ശാസ്ത്രീയമായ ഡിഎൻഎപരിശോധന മാത്രമാണ് ഏക പോംവഴിയെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി. ഇതിനായുള്ള രക്ത സാമ്പിൾ ശേഖരണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഫലം വരുന്നതോടെ ഈ സങ്കീർണ്ണമായ നിഗൂഢതയ്ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates