കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത ഗതാഗതക്കുരുക്ക്. റോഡുകളിൽ വാഹനത്തിരക്ക് ഉയർന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ 75 പുതിയ ട്രാഫിക് വാർഡൻമാരെ സിറ്റി പൊലീസും റോട്ടറി കാലിക്കറ്റ് ഈസ്റ്റും ചേർന്ന് രംഗത്തിറക്കിയെങ്കിലും ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമൊന്നുമുണ്ടായിട്ടില്ല.
എരഞ്ഞിപ്പാലം, കോഴിക്കോട് ബീച്ച്, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയ്ക്ക് സമീപം രാവിലെയും വൈകുന്നേരവും ട്രാഫിക് വാർഡൻമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന വില്ലനാകുന്നത്. എരഞ്ഞിപ്പാലം ജങ്ഷനിലെയും സിഎച്ച് ഫ്ലൈഓവറിലെയും ഇടുങ്ങിയ റോഡുകൾ, കൃത്യമായ ലെയ്ൻ മാർക്കിംഗുകളുടെ കുറവ്, അനിയന്ത്രിതമായ ഫ്രീ-ലെഫ്റ്റുകൾ എന്നിവയാണ് കുരുക്കിന് ആക്കം കൂട്ടുന്നതെന്ന് എൻഐടി കാലിക്കറ്റിന്റെ പഠനവും വ്യക്തമാക്കുന്നു.
തുടർച്ചയായ ഗതാഗതക്കുരുക്ക് കാരണം ഓട്ടോ ഡ്രൈവർമാർ നേരിടുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓട്ടോ ഡ്രൈവർ നാസർ പെരുമണ്ണ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ചർച്ചയായിട്ടുണ്ട്. 30 രൂപയുടെ ചെറിയ ട്രിപ്പുകൾക്ക് പോലും വാഹനം എഞ്ചിൻ ഓഫ് ചെയ്യാതെ കുരുക്കിൽ കിടക്കുന്നതിലൂടെ 20 രൂപയോളം ഇന്ധനച്ചെലവ് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നഗരത്തിൽ എത്തുന്നവരിൽ 70 ശതമാനവും സ്വന്തം കാറുകളിലാണ് വരുന്നത്. കൂടാതെ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം 4,337-ൽ നിന്ന് 7,500 ഓളമായി ഉയർന്നതും കുരുക്ക് കൂട്ടുന്നു.
ഓണക്കാലത്ത് ഒറ്റ യാത്രക്കാറുള്ള സ്വകാര്യ കാറുകൾക്ക് നഗരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും എലത്തൂർ, കല്ലായി തുടങ്ങിയ എൻട്രി പോയിന്റുകളിൽ ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ വാഹനസാന്ദ്രത വളരെ ഉയർന്നതാണെന്ന് സമ്മതിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എപി ഷൗക്കത്തലി, ഓണം തിരക്ക് നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഒരളുടെ സഞ്ചാരത്തിന് മാത്രമായി കാറുമായി നഗരത്തിലേക്കുള്ള യാത്ര കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates