പെരിന്തൽമണ്ണ: കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാപദ്ധതി ദൈനംദിന യാത്രകൾക്കൊപ്പം വിനോദസഞ്ചാരത്തിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് നീലഗിരിയിലേക്ക് സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകളിലാണ് നിരവധി വനിതകൾ ഗൂഡല്ലൂരിലെത്തി അവിടെ നിന്ന് മസിനഗുഡിയിലേക്കും സമീപ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നത്.
വർഷങ്ങളായി ഗൂഡല്ലൂർ-തെപ്പക്കാട്-മസിനഗുഡി-മായാർ റൂട്ടിൽ തമിഴ്നാട് സർക്കാർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്തി തൃശൂർ, പെരിന്തൽമണ്ണ, പാലക്കാട്, നിലമ്പൂർ, കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്ന് നാടുകാണി ചുരം വഴി ഗൂഡല്ലൂരിലെത്തുന്ന വനിതകൾക്ക് അവിടെ നിന്ന് മസിനഗുഡിയിലേക്ക് അധിക ചെലവില്ലാതെ യാത്ര തുടരാനാകുന്നുണ്ട്.
രാവിലെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ ഗൂഡല്ലൂരിലെത്തി മസിനഗുഡിയും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷം വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. നീലഗിരി ചായപ്പൊടി, ഊട്ടി വർക്കി, നാടൻ തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങിയാണ് യാത്രക്കാർ മടങ്ങുന്നത്. വിനോദയാത്രകൾ കൂടുതൽ സുലഭമാക്കുന്നതിൽ പദ്ധതിക്ക് വലിയ പങ്കുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്.
അതേസമയം, മലപ്പുറം ജില്ലയിൽ 'പ്രിയദർശിനി' പദ്ധതി വലിയ വിജയമാണ്. ജൂൺ 15 മുതൽ ജൂലൈ 14 വരെയുള്ള ഒരു മാസത്തിനിടെ പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നുമാത്രം 2,63,128 വനിതകളാണ് സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയത്. 'സീറോ ടിക്കറ്റ്' വരുമാനത്തിലും പെരിന്തൽമണ്ണയാണ് മുന്നിൽ. 89,09,363 രൂപയാണ് ഈ ഡിപ്പോയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ടത്.
ദീർഘദൂര ടൗൺ-ടു-ടൗൺ സർവീസുകൾ കൂടുതലുള്ളതാണ് പെരിന്തൽമണ്ണ ഡിപ്പോയുടെ മികച്ച പ്രകടനത്തിന് പ്രധാന കാരണം. മലപ്പുറം ജില്ലയിൽ ഒരു മാസത്തിനിടെ ആകെ 9.11 ലക്ഷം വനിതകൾ പദ്ധതിയുടെ ഭാഗമായപ്പോൾ, ജില്ലയിൽ നിന്നുള്ള 'സീറോ ടിക്കറ്റ്' വരുമാനം 2.9 കോടി രൂപയിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates