umar faizi mukkam ഫെയ്സ്ബുക്ക്
Malappuram

ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണം; സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

പരിപാടി സെപ്റ്റംബർ 11-ന് മലപ്പുറത്ത്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സമസ്ത ജംഇയ്യത്തുൽ ഉലമയിലെ ഭിന്നതയ്ക്കിടെ വഖഫ് വിഷയത്തിൽ വിശദീകരണ യോഗം സംഘടിപ്പിക്കാൻ ലീഗ് വിഭാഗം. സെപ്റ്റംബർ 11ന് മലപ്പുറത്താണ് വഖഫ് വിശദീകരണ യോഗം നടത്തുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ലീഗ് അനുകൂലികൾ കഴിഞ്ഞ ദിവസം പ്രാഥമിക യോഗം ചേർന്നിരുന്നു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ യോഗത്തിൽ പങ്കെടുത്തു.

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉമർ ഫൈസി മുക്കം ഉൾപ്പെടുന്ന വിഷയത്തിൽ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് നിർദേശിച്ച സാഹചര്യത്തിലാണ് ഒരു വിഭാഗം വഖഫ് വിശദീകരണ യോഗവുമായി മുന്നോട്ടുപോകുന്നത്. വഖഫ് വിഷയത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗവും മറ്റ് നേതാക്കളുടെ പ്രസ്താവനകളും മുശാവറയിൽ ചർച്ച ചെയ്യുമെന്നും അതുവരെ പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ജിഫ്രി തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ നിർദേശത്തിനിടയിലും വിശദീകരണ യോഗം നടത്താനുള്ള നീക്കവുമായി ലീഗ് വിഭാഗം മുന്നോട്ടുപോകുകയാണ്. ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ഈ വിഭാഗം ഉന്നയിക്കുന്നുണ്ട്.

സിപിഎം സംഘടിപ്പിച്ച വഖഫ് സെമിനാറിൽ യുഡിഎഫ് സർക്കാരിനെതിരെ ഉമർ ഫൈസി മുക്കം നടത്തിയ വിമർശനങ്ങളാണ് സമസ്തയിലെ പുതിയ ഭിന്നതയ്ക്ക് കാരണമായത്. കെ.എസ്. ഹംസയെയും തന്നെയും വഖഫ് ബോർഡിൽ നിന്ന് നീക്കാൻ സർക്കാർ ശ്രമിച്ചുവെന്നും തന്നെ സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ‘വഖഫ് നിയമവും യു.ഡി.എഫിന്റെ കീഴടങ്ങലും’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കവെയാണ് ഉമർ ഫൈസിയുടെ പരാമർശം. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം പ്രശംസിച്ചിരുന്നു.

നേരത്തെ സമസ്തയിലെ ലീഗ് വിഭാഗം ഉമർ ഫൈസിയെ സംഘടനയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ, നാസർ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയ സമസ്തയുടെ പോഷക സംഘടനകളിലെ നേതാക്കൾ, സി.പി.എം പരിപാടികളിൽ ഉമർ ഫൈസി മുക്കം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമസ്തയ്ക്ക് അവമതിപ്പുണ്ടാക്കുകയാണെന്ന് ആരോപിച്ചിരുന്നു.

Escalating internal friction within the Samastha Kerala Jam'iyyathul Ulama, the pro-Indian Union Muslim League (IUML) faction is going ahead with a major Waqf explanation meeting scheduled for September 11 in Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ; ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം

വൈദ്യുതി ബില്‍ ഉയരും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജുമായി കെഎസ്ഇബി

പാലക്കാട് നഗരസഭയിൽ വന്ദേമാതരത്തെച്ചൊല്ലി തർക്കം; യുഡിഎഫ് ബഹിഷ്കരിച്ചു, ആദ്യ ചരണത്തിന് ശേഷം സീറ്റിലിരുന്ന് എൽഡിഎഫ്

നെറ്റ് വേണ്ട; ഇനി ഫോണിലൂടെ യുപിഐ പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍ പേ

നീതിക്കായി രണ്ട് വഴികളിൽ പൃഥ്വിരാജും കരീനയും; ‘ദായ്റ’ ട്രെയ്‌ലർ