തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ ചില നിർദ്ദിഷ്ട മേഖലകളിൽ സമീപവർഷങ്ങളിൽ പോക്സോ കേസുകൾ വൻതോതിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ഇതേക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് പഠനം നടത്തുന്നതിനായി എഐജി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.
ജില്ലയിൽ പോക്സോ കേസുകൾ താരതമ്യേന വളരെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലെ കേസുകളാണ് ടാസ്‌ക് ഫോഴ്‌സ് പ്രധാനമായും പരിശോധിക്കുക. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസ് എന്നിവയുടെ പ്രതിനിധികളും വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികളും അടങ്ങുന്നതായിരിക്കും ഈ പ്രത്യേക പാനൽ.
പത്താം കേരള നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിലെ ശുപാർശകളെ തുടർന്നാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്താൻ ഒരു സമിതിയെ നിയോഗിക്കണമെന്ന് എസ്റ്റിമേറ്റ് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.
മൂന്ന് ദിവസത്തിനകം തന്നെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതി രൂപീകരിച്ച് മൂന്ന് മാസത്തിനകം വിശദമായ പഠന റിപ്പോർട്ട് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
കേസുകൾ വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രാദേശികവും സാമൂഹികവുമായ ഘടകങ്ങളെക്കുറിച്ച് സമിതി വിശദമായി അന്വേഷിക്കും.ഡിജിറ്റൽ ഉപകരണങ്ങളുടെ സ്വാധീനവും തൊഴിൽ സാഹചര്യങ്ങളും പഠിക്കും. കുട്ടികളുടെ പെരുമാറ്റം, വൈകാരിക സുരക്ഷിതത്വം, മാനസികാരോഗ്യം എന്നിവയിൽ സ്മാർട്ട്‌ഫോണുകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും വ്യാപകമായ ഉപയോഗം ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ടാസ്‌ക് ഫോഴ്‌സ് ആഴത്തിൽ പഠിക്കും. വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിലുള്ള കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും പരിശോധിക്കും.
വ്യവസായ മേഖലകളോട് ചേർന്നുനിൽക്കുന്ന വാളയാർ പോലുള്ള പ്രദേശങ്ങളിൽ, മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ വീടുകളിൽ തനിച്ചാകുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ സ്മാർട്ട്‌ഫോണുകളെ അമിതമായി ആശ്രയിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സമിതി വിലയിരുത്തും. കുട്ടികൾക്കിടയിലെ സ്മാർട്ട്‌ഫോൺ ഉപയോഗം വരുത്തിയ മാറ്റങ്ങളും കേസുകൾ വർദ്ധിക്കുന്നതിന് പിന്നിലെ സാമൂഹിക ഘടകങ്ങളും പരിശോധിച്ച് കുട്ടികളുടെ സംരക്ഷണം ശക്തമാക്കാനുള്ള നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates