ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാറിന്റെ കാലാവധി നീട്ടി നൽകിയ ഉത്തരവ് സർക്കാർ റദ്ദാക്കി. അദ്ദേഹത്തിന്റെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് പുതിയ അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് മെയ് 31-ന് അദ്ദേഹം സ്ഥാനം ഒഴിഞ്ഞ് ഔദ്യോഗിക ചുമതലകൾ തൃശൂർ ജില്ലാ കളക്ടർക്ക് കൈമാറണം. പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയായ അരുൺകുമാറിന് ഒരു വർഷത്തേക്ക് അനുവദിച്ച ഡെപ്യൂട്ടേഷൻ കാലാവധിയാണ് മെയ് 31-ന് അവസാനിക്കുന്നത്. 2025 മെയ് 31-നാണ് അദ്ദേഹം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. എന്നാൽ, മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുൻപ്, 2026 ജൂൺ 1 മുതൽ രണ്ട് വർഷത്തേക്ക് കൂടി അരുൺകുമാറിന്റെ കാലാവധി നീട്ടിനൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയും സർക്കാർ അത് തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് സർക്കാർ ഇപ്പോൾ നാടകീയമായി റദ്ദാക്കിയിരിക്കുന്നത്.
സർക്കാർ സർവീസിലുള്ള ഡപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് സാധാരണയായി ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി നിയമിക്കാറുള്ളത്. പുതിയ നിയമന നടപടികൾക്കായി സർക്കാർ ഉടൻ തന്നെ പ്രത്യേക സർക്കുലർ പുറപ്പെടുവിക്കും. വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന യോഗ്യരായ അപേക്ഷകരിൽ നിന്നും മൂന്ന് പേരുടെ പാനൽ തയ്യാറാക്കി സർക്കാർ ദേവസ്വം ഭരണസമിതിക്ക് അയച്ചുകൊടുക്കുകയാണ് അടുത്ത ഘട്ടം. ഈ പാനലിൽ നിന്നും ദേവസ്വം ഭരണസമിതി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥനെയായിരിക്കും സർക്കാർ പുതിയ അഡ്മിനിസ്ട്രേറ്ററായി ഔദ്യോഗികമായി നിയമിക്കുക.
പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേൽക്കുന്നത് വരെ ജില്ലാ കളക്ടർക്കായിരിക്കും ദേവസ്വത്തിന്റെ താൽക്കാലിക ചുമതല. നിയമപ്രകാരം മൂന്ന് മാസത്തിൽ കൂടുതൽ കളക്ടർക്ക് താൽക്കാലിക ചുമതല നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ഈ കാലയളവിനുള്ളിൽ തന്നെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ നിയമന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. പെട്ടെന്നുണ്ടായ ഈ ഭരണപരമായ മാറ്റം ദേവസ്വം വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates