തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് എംബിബിഎസ് പൂർത്തിയാക്കിയ മകളുടെ തുടർപഠനം വഴിമുട്ടിയ കുടുംബം നീതിതേടി ബാങ്കിന് മുന്നിൽ സമരത്തിൽ. മാടായിക്കോണം കാക്കനാട് വീട്ടിൽ ഉണ്ണികൃഷ്ണനും കുടുംബവുമാണ് തങ്ങളുടെ ജീവിതസമ്പാദ്യം തിരികെ കിട്ടാൻ ബാങ്ക് പടിക്കൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഎം നേതൃത്വം നൽകുന്ന ഭരണസമിതിക്ക് കീഴിലുള്ള ബാങ്കിലാണ് ഈ ദുരവസ്ഥ. റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച 30 ലക്ഷത്തോളം രൂപയാണ് ഉണ്ണികൃഷ്ണൻ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.
ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ, ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഉണ്ണികൃഷ്ണന്റെ മകൾ ആദിത്യ, കർണാടക ബെല്ലാരിയിലെ വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് മികച്ച രീതിയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് മെഡിക്കൽ പിജി പഠനത്തിനായി തയ്യാറെടുക്കുന്ന ആദിത്യയ്ക്ക് കോഴിക്കോട് ആറുമാസത്തെ എൻട്രൻസ് കോച്ചിംഗിനായി ഫീസും ഹോസ്റ്റൽ ചിലവുമടക്കം ലക്ഷക്കണക്കിന് രൂപ ആവശ്യമുണ്ട്. ഈ പഠനച്ചിലവുകൾ മുൻകൂട്ടി കണ്ട് കഴിഞ്ഞ ജൂൺ മാസത്തിൽ നിക്ഷേപത്തിൽ നിന്ന് 10 ലക്ഷം രൂപ തിരികെ നൽകണമെന്ന് കുടുംബം ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ആറുമാസത്തിനകം പണം നൽകാമെന്ന് ബാങ്ക് ഭരണസമിതി ഉറപ്പുനൽകിയിരുന്നെങ്കിലും, ഒടുവിൽ നിക്ഷേപക കുടുംബത്തിന്റെ കൈകളിലേക്ക് ബാങ്ക് നൽകിയത് വെറും പതിനായിരം രൂപ മാത്രമാണ്. മകളുടെ ഭാവിയും തുടർപഠനവും തുലാസിലായതോടെ മറ്റൊരു വഴിയുമില്ലാതെയാണ് കുടുംബസമേതം ബാങ്കിന് മുന്നിലിരുന്ന് സമരം ചെയ്യാൻ ഇവർ നിർബന്ധിതരായത്. തങ്ങളുടെ ന്യായമായ നിക്ഷേപത്തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതുവരെ ബാങ്കിന് മുന്നിലെ സമരം തുടരുമെന്ന് ഉണ്ണികൃഷ്ണനും കുടുംബവും വ്യക്തമാക്കി. കരുവന്നൂർ ബാങ്കിലെ സാമ്പത്തിക തിരിമറികൾ കാരണം സാധാരണക്കാരായ നിക്ഷേപകർ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates