മഹാപിതൃ മോക്ഷം സ്തംഭത്തിന്റെ നിർദിഷ്ട മാതൃക 
Thrissur

തിരുവില്വാമലയിൽ 108 അടി ഉയരമുള്ള 'മഹാപിതൃ മോക്ഷം സ്തംഭം' ഒരുങ്ങുന്നു; ഒരു ലക്ഷം മൺ ശിരപിണ്ഡങ്ങൾ കൊണ്ട് ആവരണം ചെയ്യും

ശില്പി പി.വി. രാമചന്ദ്രന്റെ വിഭാവനം; മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് സംഘാടകർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തൃശൂർ: പിതൃക്കളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകൾക്കും മൺമറഞ്ഞവരുടെ ഓർമ്മകൾക്കുമായി 108 അടി ഉയരമുള്ള ബൃഹത്തായ സ്മാരകം തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിർമ്മിക്കുന്നു. ഭാരതപ്പുഴയുടെ തീരത്ത് ചരിത്രപ്രസിദ്ധമായ ഐവർമഠം മഹാശ്മശാനം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയിലാണ് 'മഹാപിതൃ മോക്ഷം സ്തംഭം' എന്ന പേരിൽ ഈ വിസ്മയ സ്മാരകം ഒരുങ്ങുന്നത്.

മഹാപിതൃ മോക്ഷം സ്തംഭം എന്ന പേരില്‍ നിര്‍മിക്കുന്ന സ്മാരകത്തിന് 108 അടി ഉയരവും 40 അടി വീതിയുമുണ്ടാകും. ഒരു ലക്ഷം മണ്‍ ശിരപിണ്ഡങ്ങള്‍ കൊണ്ട് സ്തംഭം ആവരണം ചെയ്യാനാണ് പദ്ധതി. വിവിധ മനുഷ്യഗോത്രങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന, ആദിമനുഷ്യര്‍ മുതല്‍ ഇന്നുവരെയുള്ള മനുഷ്യരുടെ മുഖങ്ങളുടെ വിപുലമായ രൂപവിന്യാസമായിരിക്കും സ്മാരകത്തിന്റെ പ്രധാന സവിശേഷതയെന്ന് പദ്ധതിയുടെ സംഘാടകര്‍ പറയുന്നു.

പ്രശസ്ത ശില്‍പി പി.വി. രാമചന്ദ്രനാണ് സ്മാരകത്തിന്റെ ആശയം വിഭാവനം ചെയ്തിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ വല്‍സം ഗസ്റ്റ് ഹൗസ് സമുച്ചയത്തിലെ 51 അടി ഉയരമുള്ള മരപ്രഭു ശില്‍പം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ സൃഷ്ടികളുടെ ശില്‍പിയാണ് അദ്ദേഹം.

108 അടി എന്ന അളവിന് വാസ്തുവില്‍ വലിയ പ്രാധാന്യമുണ്ടെന്ന് രാമചന്ദ്രന്‍ പറഞ്ഞു. വാസ്തുവില്‍ മാത്രമല്ല, മറ്റ് ശാസ്ത്രശാഖകളിലും 108 എന്ന സംഖ്യയ്ക്ക് പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐവര്‍മഠത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തിന്റെ പ്രതീകമായാണ് സ്മാരകം വിഭാവനം ചെയ്തിരിക്കുന്നത്. പിതൃക്കളുടെ അനുസ്മരണം, മനുഷ്യജീവിതത്തിന്റെ ക്ഷണികത, മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട സങ്കല്‍പങ്ങള്‍ എന്നിവയെ ഒരുമിച്ച് അവതരിപ്പിക്കുന്നതായിരിക്കും സ്മാരകം. വിവിധ കാരണങ്ങളാല്‍ മരണമടഞ്ഞവരുടെ സ്മരണയ്ക്കും അവരുടെ മോക്ഷത്തിനായി പ്രാര്‍ഥിക്കുന്നതിനുമുള്ള ഇടമായും ഇത് വിഭാവനം ചെയ്തിട്ടുണ്ടെന്ന് ശില്‍പി പറഞ്ഞു.

ഭാരതപ്പുഴയുടെ തീരത്തുള്ള സാംസ്‌കാരികവും ആത്മീയവുമായ കേന്ദ്രമായ തിരുവില്വാമലയില്‍ സ്മാരകത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പദ്ധതി ചെയര്‍മാന്‍ രമേഷ് കോറപ്പത്ത് പറഞ്ഞു. മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി രാജ്യത്തിന് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പ്രമുഖ വ്യക്തികള്‍, പൊതുജനങ്ങള്‍ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അടുത്തിടെ ഐവര്‍മഠത്തില്‍ നടന്ന ചടങ്ങിലാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

മരിച്ചവരുടെ അനുസ്മരണത്തെയും പിതൃസ്മരണയുമായി ബന്ധപ്പെട്ട സാംസ്‌കാരിക ബോധത്തെയും ബന്ധിപ്പിക്കുന്ന ഈ സ്മാരകം തിരുവില്വാമലയെ ആഗോള തീര്‍ഥാടന ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സ്മാരകം പൂര്‍ത്തിയായ ശേഷം ഇതിന്റെ ചെറിയ പതിപ്പ് ഐക്യരാഷ്ട്രസഭയുടെ മ്യൂസിയത്തില്‍ സ്ഥാപിക്കാനും സംഘാടകര്‍ പദ്ധതിയിടുന്നുണ്ട്

A unique 108-foot-tall memorial dedicated to ancestral remembrance and spiritual salvation, titled 'Maha Pithru Moksham Stambham', is set to be constructed at Thiruvilwamala in Thrissur, home to the historically significant Ivor Madom crematorium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍; ഉത്രാടം മുതല്‍ ചതയം വരെ സ്‌പെഷ്യല്‍ ദര്‍ശനം; തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട്

മുഹമ്മദ് അസ്ഹറുദ്ദീൻ 29 പന്തിൽ 68 റൺസ്; തിരുവനന്തപുരത്തെ തകർത്ത് ആലപ്പി

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും 1,20,000ലേക്ക്; ഇന്ന് രണ്ടുതവണയായി 1680 രൂപയുടെ വര്‍ധന

ദാസിന്റെയും ചന്ദ്രയുടെയും പ്രതികാരം കലക്കി; ലോകേഷിന്റെ 'ഡിസി' 100 കോടി ക്ലബ്ബിൽ