അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അപ്രതീക്ഷിത വേർപാടിന്റ നടുക്കത്തിലാണ് തമിഴ് സിനിമാ ലോകം. അദ്ദേഹത്തിന്റെ വിയോഗത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി ലിസി. അദ്ദേഹത്തിന്റെ വേർപാടിന്റെ ഞെട്ടലിലാണ് താനെന്നും വിഷമം തോന്നുമ്പോഴെല്ലാം അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത് മനസ്സിൽ ഉണർവേകിയിരുന്നുവെന്നും ലിസി കുറിച്ചു.
"അഗാധമായ ദുഃഖത്തോടെയും ഘനഹൃദയത്തോടെയുമാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്. ഇപ്പോഴും ഞെട്ടലിലാണ് ഞാൻ, എഴുതാനാവാതെ കണ്ണുകൾ നിറയുന്നു. ഭാഗ്യരാജ് സർ ഒരു യഥാർഥ പ്രതിഭാശാലിയായിരുന്നു, അതുല്യമായ ആഖ്യാന വൈഭവമുള്ള ഒരു വ്യക്തി.
എനിക്ക് വിഷമം തോന്നുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ സിനിമകൾ വീണ്ടും കാണുന്നത് മനസ്സിൽ ഉണർവേകിയിരുന്നു! വ്യക്തിപരമായി നോക്കുമ്പോൾ, അദ്ദേഹം വളരെ സന്തോഷവാനും ഊഷ്മളമായ വ്യക്തിത്വത്തിനുടമയുമായിരുന്നു. അദ്ദേഹവുമായും കുടുംബവുമായും ഞങ്ങൾക്കൊരു അടുത്ത ആത്മബന്ധമുണ്ടായിരുന്നു.
ഈ നികത്താനാവാത്ത നഷ്ടത്തെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ സൗഹൃദവും, കലയും, ഓർമ്മകളും ഞാൻ എന്നും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. ഈ വലിയ നഷ്ടം താങ്ങാനുള്ള ശക്തി അദ്ദേഹത്തിന്റെ കുടുംബത്തിന് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു. പ്രിയ ഭാഗ്യരാജ് സർ, അങ്ങയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികൾ. സ്നേഹത്തോടെയും വാത്സല്യത്തോടെയും ആദരവോടെയും അങ്ങ് എന്നും ഓർമിക്കപ്പെടും". എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയിലെ ചിത്രത്തിനൊപ്പമായിരുന്നു ലിസി കുറിപ്പ് പങ്കുവച്ചത്. എല്ലാവർഷവും നടത്തുന്ന കൂട്ടായ്മയിൽ സജീവ സാന്നിധ്യമായിരുന്നു ഭാഗ്യരാജും ഭാര്യ പൂർണിമയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates