1993 ൽ ശ്രീനിവാസൻ തിരക്കഥയൊരുക്കി മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് മിഥുനം. സേതുമാധവൻ എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ സുലോചന എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമിച്ച ചിത്രം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
എന്നാൽ കാലക്രമേണ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സേതുമാധവൻ എന്ന കഥാപാത്രത്തെ വിമർശിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. സേതുമാധവന്റെ കഥാപാത്രം സുലോചനയോട് ചെയ്യുന്നതെല്ലാം സ്ത്രീ വിരുദ്ധമാണെന്ന് പറയുകയാണ് എഴുത്തുകാരിയും നിരൂപകയുമായ അനു ചന്ദ്ര. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അനു ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്.
മിഥുനത്തിലെ മോശം നായകനാണ് സേതുമാധവൻ. വെറും ഈഗോ സെൻട്രിക് കഥാപാത്രം. തന്റെ വിഷമവും, തന്റെ ഉത്തരവാദിത്വവുമെല്ലാം തന്റെ കണ്ണിലൂടെ മാത്രം കാണുന്ന, ഭാര്യയുടെ മനോവ്യഥയും അവളുടെ ഒറ്റപ്പെടലും, അവളുടെ ആശ്രയാന്വേഷണവുമൊക്കെ മനസ്സിലാക്കാത്ത, തന്റെ വികാരങ്ങൾ തുറന്ന് പറയാനോ, അതുപോലെ ഭാര്യയുടെ വികാരങ്ങൾ കേൾക്കാനോ കഴിവില്ലാത്ത വെറും ഈഗോ സെൻട്രിക് കഥാപാത്രമാണ് സേതുമാധവനെന്ന് അനു ചന്ദ്ര കുറിച്ചു.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെയാണ് തനിക്ക് മിഥുനം വീണ്ടും കണ്ടപ്പോൾ ഓർമ വന്നതെന്നും അനു കുറിച്ചിട്ടുണ്ട്. ഭാര്യ ടേബിൾ മാനേഴ്‌സിനെ പറ്റി തമാശ പാഞ്ഞപ്പോൾ അതിൽ ഈഗോ തകർന്നടിഞ്ഞ അയാൾ അന്ന് രാത്രി തന്നെ ഭാര്യയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. അവള് മാപ്പ് പറയുമ്പോഴാണ് അയാൾ അവളോട് വീണ്ടും കൂൾ ആകുന്നത്. അല്ലാതെ സ്വന്തം തെറ്റ് തിരിച്ചറിയുമ്പോഴല്ല. ആ നിലക്ക് അയാളും മിഥുനത്തിലെ ഭർത്താവും തമ്മിലെന്താ വ്യത്യാസം? വ്യത്യാസം ഒന്നുമില്ല. രണ്ടും ഈഗോയിസ്റ്റിക്കായ ഭർത്താക്കന്മാരാണ്!- അനു ചന്ദ്ര പറയുന്നു.
അനു ചന്ദ്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഉർവശി - പണ്ടേതോ ഒരു സിനിമ മാഗസിനിൽ വായിച്ചതോർക്കുന്നു. ‘മിഥുനം’ സിനിമയുടെ ക്ലൈമാക്സിനോട് ഉർവശിക്ക് വിയോജിപ്പുണ്ടെന്ന്. ഉർവശിയുമായി തയ്യാറാക്കിയ അഭിമുഖത്തിനിടയിലാണ് അവരത് പറഞ്ഞത്. സിനിമയുടെ ക്ലൈമാക്സിൽ സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പാടില്ലായിരുന്നു എന്നായിരുന്നു ഉർവശി അന്നതേപറ്റി അഭിപ്രായപ്പെട്ടത്. അവരെന്തുകൊണ്ടങ്ങനെ പറഞ്ഞു എന്നൊന്നും അന്നെനിക്കങ്ങനെ മനസിലായില്ല. പക്ഷേ സിനിമ ഇന്നൊന്നൂടെ കാണുമ്പോൾ എനിക്കത് വ്യക്തമാകുന്നുണ്ട്. അവരെന്തു കൊണ്ടങ്ങനെ പറഞ്ഞെന്ന്.
സത്യം പറഞ്ഞാൽ ഉർവശി പറഞ്ഞതിൽ തെറ്റൊന്നുമില്ല. സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോയാലും വലിയ കാര്യമൊന്നുമില്ല. കാരണം ഒരു സ്ത്രീയുടെ മാനസികാവശ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവൊട്ടുമേ ഇല്ലാത്ത സേതുമാധവന്റെ കൂടെ സുലോചന ഇനിയും ജീവിക്കാൻ ഇറങ്ങിയാൽ അവൾക്ക് ഭ്രാന്ത് പിടിക്കത്തെ ഒള്ളൂ. അല്ലെങ്കിലും സ്ത്രീകളുടെ മാനസികാവശ്യങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത ആണുങ്ങളെ എനിക്ക് റിയൽ ലൈഫിൽ പോലും കണ്ണെടുത്താൽ കണ്ടൂടാ. പങ്കാളിയോട് ഒന്നും ഷെയർ ചെയ്യാതെ, നേരെചൊവ്വേ ഒന്ന് സംസാരിക്ക പോലും ചെയ്യാതെ, എല്ലാ പ്രശ്നങ്ങളും ഉള്ളിൽ അടക്കി വയ്ക്കുന്ന, സ്നേഹിക്കാൻ പോലും സമയം കണ്ടെത്താത്ത പുരുഷന്മാരൊക്കെ എന്തൊരു ദുരന്തമാണെന്ന് ഞാനാലോചിക്കാറുണ്ട്.
ഇവിടെ സേതുമാധവനാണെങ്കിൽ പ്രശ്നങ്ങളൊക്കെ ഉള്ളിൽ അടക്കി വച്ച്, സ്നേഹത്തെ ഉപേക്ഷിച്ച്, ഉത്തരവാദിത്തത്തിന് അടിമപ്പെട്ട്, പങ്കാളിയോട് ഒന്നും തുറന്നുപറയാൻ പോലും പറ്റാത്ത പുരുഷനാണ്. ഒടുക്കം ദാമ്പത്യത്തിൽ പൊട്ടിത്തെറിയുണ്ടാകുമ്പോൾ അയാൾ ഗ്യാസ് ലൈറ്റ് ചെയ്യുന്നുണ്ട് അയാൾ പറയുന്നതൊന്നും മനസിലാക്കാനുള്ള ശേഷി സുലോചനക്കില്ലെന്ന്.
അയാളെ അംഗീകരിക്കാനുള്ള മനസ്സവൾക്കില്ലെന്ന്.
പ്രേമിക്കുന്ന കാലത്തവൾക്കയാൾ എഴുതിയ പ്രേമലേഖനത്തെ കുറിച്ച് പോലുമയാൾ സ്വയം പറയുന്നത് ജീവിതമെന്തെന്നറിയാത്ത കുട്ടികാലത്തു താനെഴുതിയ ചവറുകൾ എന്നാണ്. അതൊക്കെ ഇത്രയും കാലം സൂക്ഷിച്ച സുലോചന ഒരു മനോരോഗിയാണെന്ന് വരേയ്ക്കും അയാൾ പറയുന്നുണ്ട്. ബാലിശമായി അയാൾ എഴുതിയ കത്തുകളിൽ കടിച്ചു തൂങ്ങി നിൽക്കുകയാണ് സുലോചനയെന്നാൾ കുറ്റപ്പെടുത്തുന്നുണ്ട് .പക്ഷേ ആ ചവറുകളിൽ വിശ്വസിച്ചാണ് അവളയാളുടെ കൂടെ ജീവിക്കാൻ ഇറങ്ങി തിരിച്ചതെന്നത് വേറെ സത്യം.
ഒരു പെണ്ണിന്റെ സ്നേഹബോധത്തെ ചെറുതാക്കുക, അവളുടെ മനസ്സിനെ സെന്റിമെന്റൽ എന്ന് അവഗണിച്ച് പുച്ഛിക്കുക, തന്റെ തെറ്റുകൾ തുറന്ന് സമ്മതിക്കാൻ കഴിയാതെ, ‘അവൾ ഒരു മനോരോഗിയാണെന്ന്’ ആരോപിക്കുക - എന്തൊരു മോശം നായകനാണ് നായകനാണ് സേതുമാധവൻ
വെറും ഈഗോസെൻട്രിക് കഥാപാത്രം. തന്റെ വിഷമവും, തന്റെ ഉത്തരവാദിത്തവുമെല്ലാം തന്റെ കണ്ണിലൂടെ മാത്രം കാണുന്ന, ഭാര്യയുടെ മനോവ്യഥയും അവളുടെ ഒറ്റപ്പെടലും, അവളുടെ ആശ്രയാന്വേഷണവുമൊക്കെ മനസ്സിലാക്കാത്ത, തന്റെ വികാരങ്ങൾ തുറന്ന് പറയാനോ, അതുപോലെ ഭാര്യയുടെ വികാരങ്ങൾ കേൾക്കാനോ കഴിവില്ലാത്ത വെറും ഈഗോസെൻട്രിക് കഥാപാത്രമാണ് സേതുമാധവൻ.
ക്ലൈമാക്സിൽ പോലും സ്വന്തം തെറ്റ് തിരുത്താത്ത, സുലോചനയുടെ യാഥാർത്ഥ്യത്തെ തന്നെ ചോദ്യം ചെയ്തവളെ കൊണ്ട് തന്നെ അവളാണ് തെറ്റ് ചെയ്തതെന്ന് പറയിപ്പിക്കുന്ന ഊള വ്യക്തിത്വമാണ് സേതു മാധവൻ. ക്ലൈമാക്സിൽ ‘ എനിക്കെന്റെ തെറ്റ് മനസിലാകുന്നു എന്ന് സുലോചന പറയുന്നയിടത്താണ് ’ സേതുമാധവൻ സാറ്റിസ്‌ഫൈഡാകുന്നത്. അപ്പോൾ മാത്രമാണ് ‘എങ്കിൽ പിന്നെ പിരിയുന്നതെന്തിനാണ്’ എന്ന ചോദ്യം സേതുമാധവനിൽ നിന്ന് വീണ്ടും വരുന്നതും അയാൾ സുലോചനക്കൊപ്പം ഊട്ടിയിലേക്ക് തിരിക്കുന്നതും.
സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെയാണ് ഓർമ്മ വന്നത്. ഭാര്യ ടേബിൾ മാനേഴ്‌സിനെ പറ്റി തമാശ പാഞ്ഞപ്പോൾ അതിൽ ഈഗോ തകർന്നടിഞ്ഞ അയാൾ അന്ന് രാത്രി തന്നെ ഭാര്യയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നുണ്ട്. അവള് മാപ്പ് പറയുമ്പോഴാണ് അയാൾ അവളോട് വീണ്ടും കൂൾ ആകുന്നത്. അല്ലാതെ സ്വന്തം തെറ്റ് തിരിച്ചറിയുമ്പോഴല്ല. ആ നിലക്ക് അയാളും മിഥുനത്തിലെ ഭർത്താവും തമ്മിലെന്താ വ്യത്യാസം ? വ്യത്യാസം ഒന്നുമില്ല.
രണ്ടും . ഈഗോയിസ്റ്റിക്കായ ഭർത്താക്കന്മാരാണ്! അപ്പോൾ പിന്നെ ഉർവശി പറഞ്ഞതാണ് ശരി. സിനിമയുടെ ക്ലൈമാക്സിൽ സുലോചന സേതുമാധവന്റെ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പാടില്ലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates