മലയാള സിനിമയിൽ ക്രൈം ത്രില്ലർ ഴോണറിന് മറ്റൊരു മുഖം നൽകിയ സംവിധായകനാണ് ജീത്തു ജോസഫ്. മിറാഷ് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം വലതുവശത്തെ കള്ളൻ തിയറ്ററുകളിലെത്തിയിരിക്കുകയാണ്.
"മരിച്ചവർക്കും നീതി വേണ്ടേ, അത് വാങ്ങിക്കൊടുക്കേണ്ടത് നമ്മൾ ജീവിച്ചിരിക്കുന്നവരല്ലേ".- വലതുവശത്തെ കള്ളൻ സഞ്ചരിക്കുന്നത് ഈ വാചകത്തിലൂടെയാണ്. ഒരാൾ എങ്ങനെയാണ് ക്രിമിനൽ ആയി മാറുന്നത് എന്നൊരു ചിന്തയാണ് വലതു വശത്തെ കള്ളൻ മുൻപോട്ടു വയ്ക്കുന്നത്.
പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥയാണ് വലതുവശത്തെ കള്ളന്റേത്. സാമുവൽ ജോസഫ് (ജോജു ജോർജ്), ആന്റണി സേവ്യർ (ബിജു മേനോൻ) എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അഴിമതിയുടെ കറ പുരണ്ട പൊലീസ് ഓഫീസറായി ബിജു മേനോൻ എത്തുമ്പോൾ സാം എന്ന അതിബുദ്ധിമാനായ ഹാക്കറായിട്ടാണ് ജോജു ചിത്രത്തിലെത്തുന്നത്.
രണ്ട് കഥാപാത്രങ്ങൾ എന്നതിലുപരി രണ്ട് അച്ഛൻമാരുടെ കഥ കൂടിയാണ് വലതുവശത്തെ കള്ളൻ. കുടുംബത്തിന് വേണ്ടി എന്തും ചെയ്യുന്ന സ്നേഹനിധിയായ അപ്പനാണ് സാമുവൽ സേവ്യർ. എന്നാൽ ആന്റണിയാകാട്ടെ ആരോടും പ്രത്യേകിച്ച് സ്നേഹമോ കൂറോ ഒന്നുമില്ലാത്ത ഒരു അച്ഛനും.
നമ്മൾ മുൻപ് കണ്ടിട്ടുള്ള ജീത്തു ജോസഫ് സിനിമകളുടെ അതേ പാറ്റേണിലും മൂഡിലുമാണ് വലതുവശത്തെ കള്ളന്റെ പോക്കും. ഡിനു തോമസ് ഈലൻ ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത്. കെട്ടുറുപ്പില്ലാത്ത കഥയും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കല്ലുകടിയായി മാറിയത്. മാത്രമല്ല ഒട്ടും ലോജിക്കില്ലാത്ത ചില രംഗങ്ങളും സിനിമിയിൽ കടന്നു വരുന്നുണ്ട്.
എവിടെയോ തുടങ്ങി അവസാനം എങ്ങനെയൊക്കെയോ ചിത്രം കൊണ്ടുപോയി അവസാനിപ്പിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടത്. ചിത്രത്തിലെവിടെയും ഒരു ഇമോഷണൽ കണക്ഷൻ പ്രേക്ഷകരിലേക്ക് കൊണ്ടുവരാൻ സംവിധായകനോ തിരക്കഥാകൃത്തിനോ ആയിട്ടില്ല. ആദ്യ പകുതിയേക്കാൾ ചിത്രം എൻഗേജിങ് ആകുന്നതും പ്രേക്ഷകരിലേക്ക് ഇറങ്ങുന്നതും രണ്ടാം പകുതിയിലാണ്. പൊലീസ് സ്റ്റേഷനുള്ളിലാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിലേറെയും സംഭവിക്കുന്നത്.
മേക്കിങ്ങിലൂടെ ചിത്രം എൻഗേജിങ് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ ഒരു ഒഴുക്കിന് ചിത്രം സഞ്ചരിക്കുകയാണ്. ഒരുപരിധി വരെ ബോറടിപ്പിക്കാതെ പ്രേക്ഷകനെ ഇരുത്താൻ സംവിധായകന് ആദ്യം മുതൽ കഴിഞ്ഞിട്ടുമുണ്ട്. സ്ലോ പേസിലാണ് തുടങ്ങുന്നതെങ്കിലും പതിയെ ചിത്രം ത്രില്ലർ മൂഡിലേക്ക് കടക്കുന്നുണ്ട്.
പൊലീസ് സ്റ്റേഷൻ സീനുകൾക്കൊക്കെ എവിടെയെക്കെയോ ചില വ്യക്തത കുറവുകളും അനുഭവപ്പെട്ടു. ചില രംഗങ്ങളും കഥാപാത്രങ്ങളുമൊക്കെ ഒഴിവാക്കിയാലും സിനിമയ്ക്കോ കഥയ്ക്കോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ സാധ്യതയില്ല. പെർഫോമൻസിലേക്ക് വന്നാൽ ജോജുവിൽ നിന്നും ബിജു മേനോനിൽ നിന്നും നമ്മളെന്താണോ പ്രതീക്ഷിക്കുന്നത്, അത് തന്നെ അവർ നമുക്കു തന്നു എന്നതാണ്.
ഒരു പടിയ്ക്ക് മുകളിൽ നിന്നത് ബിജു മേനോൻ തന്നെയാണ്. ലെന, കെ ആർ ഗോകുൽ, ഇർഷാദ് തുടങ്ങി ചിത്രത്തിലെത്തിയവരെല്ലാം അവവരുടെ ഭാഗം മികച്ചതാക്കിയിട്ടുണ്ട്. വിഷ്ണു ശ്യാമിന്റെ സംഗീതവും ചിത്രത്തിന് ഗുണകരമായില്ല. പശ്ചാത്തല സംഗീതവും അങ്ങനെതന്നെ. ഇതൊന്നും ഇല്ലെങ്കിലും പ്രത്യേകിച്ച് സിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല.
സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം കയ്യടി അർഹിക്കുന്നുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയവയുടെ ബാനറുകളിൽ ഷാജി നടേശൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആകെ മൊത്തം ഒരു ശരാശരി സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. ക്രൈം ത്രില്ലർ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് കണ്ടിരിക്കാവുന്ന ഒരു വൺ ടൈം വാച്ചബിൾ മാത്രമാണ് വലതുവശത്തെ കള്ളൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates