അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ചതിന് പിന്നാലെ നടൻ വിനായകനെതിരെ സൈബർ ആക്രമണം. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്കെതിരെ വിനായകൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് വിനായകന് നേരെ വിമർശനമുയരുന്നത്.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീൻഷോട്ടുകൾ ഫെയ്സ്ബുക്കിലൂടെ ആദ്യം പങ്കുവെച്ചെങ്കിലും വിമർശനം കടുത്തതോടെ അതെല്ലാം വിനായകൻ നീക്കം ചെയ്തു. വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിൽ പങ്കെടുത്താണ് നടൻ വിനായകന്‍ അന്ത്യാഭിവാദ്യം അർപ്പിച്ചത്.
‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു വിനായകൻ അഭിവാദ്യം അർപ്പിച്ചത്. വിനായകന്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിഡിയോയും വൈറലായി മാറിയിരുന്നു.
"ഉമ്മൻ ചാണ്ടി വിടപറഞ്ഞപ്പോൾ ഇവന് ഭയങ്കര ചൊറിച്ചിലായിരുന്നു..ഇപ്പോൾ ഭയങ്കര കരച്ചിൽ കേൾക്കുന്നു, നല്ലത് തന്നെ!"- എന്നാണ് ഭൂരിഭാഗം പേരും കമന്റിൽ കുറിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി അന്തരിച്ചപ്പോഴുണ്ടായ നിലയ്ക്കാത്ത ജനപ്രവാഹവും മാധ്യമവാർത്തകളും കണ്ട് രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിനായകൻ രംഗത്തെത്തിയിരുന്നു.
ഇതിനെതിരെ അന്ന് വ്യാപകമായ വിമര്‍ശവും ഉയർന്നിരുന്നു. വിനായകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിനായകനെതിരെ കേസെടുത്തെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബം അതിനെ പിന്തുണച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates