'കറുപ്പി'ലെ വില്ലൻ വേഷം തനിക്കുവേണ്ടി തന്നെ താൻ എഴുതിയതാണെന്ന് സംവിധായകൻ ആർജെ ബാലാജി. അതുപോലെ, ദൈവവും മനുഷ്യനും തമ്മിലുള്ള പോരാട്ടം മാത്രമായി കറുപ്പിനെ കാണാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആർജെ ബാലാജി.
"ഈ സിനിമ എഴുതിത്തുടങ്ങിയപ്പോൾ വില്ലൻ വേഷം ആരും ചെയ്യണമെന്ന കാര്യത്തിൽ എനിക്ക് നല്ല വ്യക്തത ഉണ്ടായിരുന്നു. അത് എനിക്ക് വേണ്ടി ഞാൻ തന്നെ എഴുതിയുണ്ടാക്കിയ കഥാപാത്രമാണ്. ഇത് ഫഹദ് ഫാസിൽ ചെയ്തിരുന്നെങ്കിൽ, എസ് ജെ സൂര്യ ചെയ്തിരുന്നെങ്കിൽ എന്നൊക്കെ സിനിമ കണ്ട ശേഷം പലരും അഭിപ്രായം പറഞ്ഞു.
ഈ കഥാപാത്രം അവരൊക്കെ ചെയ്തിരുന്നെങ്കിൽ എന്നേക്കാൾ എത്രയോ മികച്ചതായേനെ. പക്ഷേ, ഇത് ഞാൻ എനിക്ക് വേണ്ടി മാത്രം എഴുതിയ കഥാപാത്രമാണ്. എനിക്ക് വേണ്ടി ഞാൻ ചെയ്തില്ലെങ്കിൽ വേറെ ആര് ചെയ്യാനാണ് ?".- ആർജെ ബാലാജി പറഞ്ഞു.
ദൈവവും മനുഷ്യനും തമ്മിലുള്ള പോരാട്ടം മാത്രമായി കറുപ്പിനെ കാണാൻ കഴിയില്ലെന്നും ബാലാജി കൂട്ടിച്ചേർത്തു. "പ്രേക്ഷകരെ കൺവിൻസ് ചെയ്യാൻ സത്യത്തിൽ ഞാൻ ശ്രമിച്ചില്ല. വൈകാരികമായാണ് ആദ്യ പകുതി അവതരിപ്പിച്ചിരിക്കുന്നത്. അത് കഴിഞ്ഞ് രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ഒരു പ്രതികാരമാണ് കാണികൾ പ്രതീക്ഷിക്കുന്നത്.
അവിടെ ലോജിക്കിന് സ്ഥാനമില്ല. ആസ്വാദനത്തിന് ആവശ്യമായ സീനുകളാണ് രണ്ടാം പകുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയല്ല, ഒരു സിസ്റ്റം മുഴുവനായാണ് ദൈവത്തിന് എതിരെ നിൽക്കുന്നത്. അതുകൊണ്ട് തന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള പോരാട്ടം മാത്രമായി കറുപ്പിനെ കാണാൻ കഴിയില്ല".- ആർജെ ബാലാജി കൂട്ടിച്ചേർത്തു.
അതേസമയം സൂര്യ നായകനായെത്തിയ കറുപ്പ് 200 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. 217.74 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates