ഇതുവരെ കാണാത്ത വ്യത്യസ്തമായൊരു കഥാപാത്രമായാണ് നടൻ ടൊവിനോ തോമസ് 'ബാലനി'ലെത്തിയത്. അബ്ബാസ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ കുറച്ചു സമയം മാത്രമേ ടൊവിനോ സ്ക്രീനിൽ എത്തുന്നുള്ളൂവെങ്കിലും പ്രേക്ഷക മനം കവരാൻ നടനായി. ഇപ്പോഴിതാ 'ബാലനി'ലേക്ക് വന്നതിനെക്കുറിച്ച് പറയുകയാണ്.
സിനിമയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ അണിയറപ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. "എന്റെ കഥാപാത്രം ആകെ ഒരു പത്തോ പതിനഞ്ചോ മിനിറ്റേ ഈ സിനിമയിലുള്ളൂ. അതിനുള്ളിൽ തന്നെ ആ കാരക്ടറിന്റെ തുടക്കവും മധ്യവും അവസാനവുമുണ്ട്. കാരക്ടർ ആർക് കൃത്യമായിട്ട് ഉണ്ട്.
എന്റെ കാരക്ടർ മാത്രമല്ല, ഇതിലേ ഏത് കഥാപാത്രമാണെങ്കിലും അവരുടെ നല്ലതും ചീത്തയുമായിട്ടുള്ള അവരുടെ ബലഹീനതയുമൊക്കെയുണ്ട്. അതൊക്കെയാണ് ആളുകൾക്ക് കൂടുതലും മനസിലാവുകയും റിലേറ്റ് ചെയ്യാൻ പറ്റുകയും ചെയ്യുന്നത്. കഥ കേൾക്കുമ്പോൾ തന്നെ നമുക്കത് വ്യക്തമായി കിട്ടിയിരുന്നു. ഇവർ പറഞ്ഞപ്പോൾ എനിക്കത് മനസിലായി. പിന്നെ ഭയങ്കര സന്തോഷം തോന്നി.
ഏതൊരു അഭിനേതാവ് ആണെങ്കിലും അയാൾക്ക് നല്ല കഥാപാത്രങ്ങൾ കിട്ടുന്നതല്ലാതെ ശൂന്യതയിൽ നിന്ന് നമുക്കൊന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ. അങ്ങനെയൊരു കഥാപാത്രം വന്ന സമയത്ത് ഇവരുടെ മനസിൽ ഞാനും വന്നു എന്ന് പറയുന്നതും എന്റെ അടുത്തേക്ക് ഇവരെത്തി എന്ന് പറയുന്നതും എനിക്കത് ചെയ്യാൻ പറ്റിയെന്നതും ഭയങ്കര സന്തോഷവും ഭാഗ്യവുമാണ്.
ഇതുപോലെയൊരു കഥാപാത്രം ചെയ്യാൻ എല്ലാ അഭിനേതാക്കൾക്കും ആഗ്രഹമുണ്ടാകും. ഈ കഥാപാത്രത്തിന്റെ രൂപമൊന്നും എന്നോട് കഥ പറഞ്ഞപ്പോൾ എനിക്കറിയില്ലായിരുന്നു. ഷൂട്ടിന് തൊട്ടുമുൻപാണ് അതൊക്കെ നമ്മൾ തീരുമാനിക്കുന്നത്. കാരക്ടർ എനിക്ക് മൊത്തത്തിൽ ഭയങ്കരമായി വർക്കായി.
പിന്നെ നമ്മൾ ഒരുമിച്ച് വർക്ക് ചെയ്യുന്നത് ആദ്യമായിട്ടാണെങ്കിലും നമ്മൾ എല്ലാവരും തമ്മിൽ പരിചയമുണ്ട്. എന്തൊക്കെ കാരണം കൊണ്ടാണെങ്കിലും ഈ കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്പിച്ചു എന്ന് പറയുന്നത് വലിയ കാര്യമാണ്. ഇനിയും ചിലപ്പോൾ കൂടുതൽ ആളുകൾക്ക് ഞാൻ ചെയ്തിട്ടില്ലാത്ത പോലത്തെ കഥാപാത്രങ്ങൾ എന്നെ ഏല്പിക്കാൻ ധൈര്യം കൊടുക്കുമായിരിക്കും.
എനിക്കും ആദിശേഷനും നൈറ്റ് ഷൂട്ടായിരുന്നു കൂടുതൽ. ആറ് വയസുള്ള കുട്ടിക്ക് രാത്രിയിൽ ഉറക്കം കളയേണ്ട കാര്യമില്ല. ഈ പ്രായത്തിൽ ഇത്രയും വെളിവ് ഉണ്ടാവുക എന്ന് പറയുന്നത് തന്നെ ഭയങ്കര വലിയ കാര്യമാണ്. അവൻ വളരെ പ്രൊഫഷണൽ ആയിട്ടാണ് അഭിനയിക്കുന്നത്. ഞങ്ങൾക്കൊന്നിച്ച് കുറേ സമയം കിട്ടിയാരുന്നു.
അവൻ അവന്റെ വീട്ടിലെ കഥ പറയും. ഞാൻ എന്റെ വീട്ടിലെ കഥ പറയും. ഞങ്ങൾക്കങ്ങനെ കുറേ സമയം കിട്ടിയിരുന്നു. ഞങ്ങളുടെ ഷൂട്ട് നടക്കുന്ന സമയത്ത് തന്നെ സിനാൻ അവിടെയുണ്ട്. ബാലനെ ആഴത്തിലേക്ക് എത്തിക്കുന്നത് സിനാൻ വന്നതിന് ശേഷമാണ്. ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന ആളുകളാണ് ഇവരൊക്കെ.
എല്ലാ ദിവസവും കള്ള് കുടിക്കുന്ന അല്ലെങ്കിൽ ബിരിയാണി തിന്നുന്ന ഒരാൾ. അങ്ങനെയാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്. എന്റെ ആ വയർ പ്രോസ്തെറ്റിക് ആണ്. ഞാൻ ഫുൾ ഫിറ്റായി ഇരുന്നാൽ ആ കഥാപാത്രത്തിന് ഒട്ടും സെറ്റാവുകയില്ല.
അപ്പോൾ ഞാൻ ഒരാഴ്ച ബ്രേക്ക് എടുത്ത് ദുബായ്ക്ക് പോയി രണ്ടെണ്ണം അടിച്ച് ചില്ല് ചെയ്ത് കവിളൊക്കെ തുടുത്താണ് കേരളത്തിലേക്ക് വരുന്നത്. ആ സമയത്ത് ഞാൻ വർക്കൗട്ടും ചെയ്യുന്നില്ലായിരുന്നു. ശരീരം ഒന്ന് ലൂസ് ആകണമായിരുന്നു".- ടൊവിനോ തോമസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates