Unni Mukundan, He-Man ഇൻസ്റ്റ​ഗ്രാം
Entertainment

'സത്യം പറയാലോ എന്റെ കണ്ണുകൾ നിറയുകയായിരുന്നു'; ഹീ-മാന്റെ ശബ്ദമായി ഉണ്ണി മുകുന്ദൻ, വൈകാരിക കുറിപ്പുമായി താരം

ആ കൊച്ചു പയ്യൻ ഇന്ന് 38 വയസ്സുള്ള ഒരു പുരുഷനായി വളർന്നിരിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഹോളിവുഡ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ്- എംജിഎം ലൈവ്-ആക്ഷൻ ചിത്രം ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ ഔദ്യോഗിക മലയാളം പതിപ്പിൽ നായക കഥാപാത്രമായ 'ഹീ-മാന്' ശബ്ദം നൽകി നടൻ ഉണ്ണി മുകുന്ദൻ. എംജിഎം, സോണി പിക്ച്ചേഴ്സ് തുടങ്ങിയ വൻകിട ഹോളിവുഡ് സ്റ്റുഡിയോകളുമായി സഹകരിക്കുന്ന ആദ്യ മലയാള നടൻ കൂടിയാണ് ഉണ്ണി.

കുട്ടിക്കാലത്ത് താൻ ഏറെ ആരാധിച്ച, അജയ്യമായ കരുത്തിന്റെ പ്രതീകമായ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം നൽകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നസാഫല്യമാണെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

‘‘സിനിമയുടെ വെള്ളിത്തിരകളിലും കോമിക്സിന്റെ താളുകളിലും ടെലിവിഷൻ സ്ക്രീനുകളിലും വിസ്മയം തീർത്ത, ലോകം കണ്ട ഏറ്റവും ജനപ്രിയനായ ആ ഇതിഹാസ നായകന് എന്റെ ശബ്ദം പകർന്നിരിക്കുകയാണ് ഞാൻ… 'ഹീ-മാൻ’’. തൊണ്ണൂറുകളിൽ വളർന്ന ഏതൊരു കുട്ടിയെയും പോലെ,

എനിക്കും ഹീ-മാൻ വെറുമൊരു കാർട്ടൂൺ കഥാപാത്രമായിരുന്നില്ല; മറിച്ച്, അജയ്യമായ കരുത്തിന്റെയും അചഞ്ചലമായ ധീരതയുടെയും നീതിബോധത്തിന്റെയും യഥാർത്ഥ പൗരുഷത്തിന്റെയും പ്രതീകമായിരുന്നു അവൻ. സിനിമയെന്ന മായാലോകത്തിലേക്ക് എന്നെ ആദ്യമായി ആകർഷിച്ചത് കുട്ടിക്കാലത്ത് കണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു.

കാലം കടന്നുപോയപ്പോൾ അവർ വെറും 'കഥാപാത്രങ്ങൾ' അല്ലാതായി മാറി. എന്റെ കുട്ടിക്കാലത്തിന്റെ, ഭാവനയുടെ, ആത്മാവിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി അവർ രൂപപ്പെടുകയായിരുന്നു. ആക്ഷൻ ഫിഗറുകളും കളക്റ്റബിൾസും ശേഖരിക്കുന്നത് ഇന്നും എനിക്കൊരു ഭ്രാന്താണ്. അവ എന്നെ എങ്ങനെയൊക്കെയോ ആ പഴയ കൊച്ചുകുട്ടിയുമായി ബന്ധിപ്പിച്ചു നിർത്തുന്നു.

വഞ്ചനകളില്ലാത്ത, കൂടുതൽ സുരക്ഷിതമായ ഒരു പഴയ ലോകത്തേക്ക് അവ എന്നെ കൂട്ടിക്കൊണ്ടുപോകുന്നു. നന്മ എപ്പോഴും തിന്മയെ തോൽപ്പിച്ചിരുന്ന, ഒരൊറ്റ മാസ് ഡയലോഗ് കേട്ടാൽ നെഞ്ചിടിപ്പ് കൂടുമായിരുന്ന ആ നിഷ്കളങ്കമായ ലോകം...വർഷങ്ങൾക്കിപ്പുറം, അന്ന് ടെലിവിഷൻ സ്ക്രീനിന് മുന്നിലിരുന്ന് സ്വപ്നം നെയ്ത ആ കൊച്ചു പയ്യൻ ഇന്ന് 38 വയസ്സുള്ള ഒരു പുരുഷനായി വളർന്നിരിക്കുന്നു.

ഒരു ഡബ്ബിംഗ് സ്റ്റുഡിയോയുടെ മൈക്കിന് മുന്നിൽ നിന്നുകൊണ്ട്, അന്ന് താൻ ആരാധിച്ച അതേ നായകന് അവൻ സ്വന്തം ശബ്ദം നൽകുന്നു! ഇത് എഴുതുമ്പോൾ പോലും എനിക്കൊരു സ്വപ്നം പോലെയാണ് തോന്നുന്നത്. മലയാളി പ്രേക്ഷകർക്കായി ഹീ-മാന്റെ ഔദ്യോഗിക ശബ്ദമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം അനുഗ്രഹീതനാണ്; വൈകാരികമായി ഏറെ സന്തോഷത്തിലാണ് ഞാൻ.

ഡബ്ബിങ് വേളയിൽ ചിത്രത്തിന്റെ ചില ഭാഗങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. സത്യം പറയാമല്ലോ, എന്റെ കണ്ണുനിറയുകയായിരുന്നു. ഞാൻ ഒരു സ്റ്റുഡിയോയിൽ നിൽക്കുന്ന അഭിനേതാവാണെന്ന കാര്യം പോലും പലപ്പോഴും മറന്നുപോയി. വിടർന്ന കണ്ണുകളോടെ, വികാരഭരിതനായി, ഹീ-മാന്റെ ആ മാന്ത്രിക പ്രപഞ്ചത്തിൽ അലിഞ്ഞുചേർന്ന ആ പഴയ കൊച്ചുകുട്ടിയായി ഞാൻ വീണ്ടും മാറി.

ഒടുവിൽ, കുട്ടിക്കാലത്ത് ഒരുപാട് തവണ കേൾക്കുകയും ആവർത്തിച്ചു പറയുകയും ചെയ്ത ആ വിഖ്യാതമായ വരികൾ ഉച്ചരിക്കേണ്ട നിമിഷം വന്നപ്പോൾ... എനിക്കുള്ളിൽ എന്തോ ഒന്ന് മാറിമറിയുന്നതായി ഞാൻ അറിഞ്ഞു.“എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ.”“By the Power of Grayskull… I Have The Power!

ആ അനുഭൂതി വാക്കുകൾക്ക് അപ്പുറമാണ്. ചില സ്വപ്നങ്ങൾ വളരെ നിശബ്ദമായിട്ടായിരിക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരിക. എന്നാൽ അവ ഒടുവിൽ യാഥാർത്ഥ്യമാകുമ്പോൾ, നമ്മൾ പോലും അറിയാതെ നമ്മുടെ ആത്മാവിൽ കാത്തിരുന്ന ഏതോ ചില മുറിവുകളെ അവ സൗഖ്യമാക്കും".- ഉണ്ണി മുകുന്ദൻ കുറിച്ചു.

ഗൃഹാതുരത്വവും വിസ്മയക്കാഴ്ചകളും നിറഞ്ഞ ഈ ചിത്രം പഴയ ആരാധകരെ മാത്രമല്ല, ഇന്നത്തെ 'ജെൻ സി' കുട്ടികളെയും ആവേശത്തിലാഴ്ത്തുമെന്നുറപ്പാണെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ജൂൺ 5ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Actor Unni Mukundan has lent his voice to the iconic character He-Man.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗജന്യ യാത്രയിൽ കൈപൊള്ളും; കെഎസ്ആർടിസിക്ക് പ്രതിമാസം 57 മുതൽ 112 കോടി രൂപ വരെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്

എബോള: കേരളത്തിലും ജാഗ്രത; കൊച്ചി വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ സര്‍വൈലന്‍സ് സംവിധാനം

ഫ്രീസറില്‍ ഐസ് കട്ടപിടിച്ചിരിക്കുന്നോ? പരിഹാരമുണ്ട്

'മാതൃത്വം ഒരാളുടെ കരിയറിന് ദോഷകരമായി ഭവിക്കണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കണം'; രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ഒൻപതാം ക്ലാസ് മുതൽ ത്രിഭാഷാ പദ്ധതി നിർബന്ധമാക്കിയ സിബിഎസ്ഇ നയത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയിൽ

SCROLL FOR NEXT