അബൂദബി: കടലിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെയും ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലും അബുദാബി മൊബിലിറ്റിയുടെ സഹകരണത്തോടെയുമാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഈ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുന്ന എല്ലാ കമ്പനികളും ഡെവലപ്പർമാരും നിർബന്ധമായും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. നിലവിലുള്ള സമുദ്ര ഗതാഗതത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം പരീക്ഷണങ്ങൾ. ആളുകളുടെയും മറ്റ് ബോട്ടുകളുടെയും സുരക്ഷ പൂർണമായും ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ 2026-ലെ അഡ്മിനിസ്ട്രേറ്റീവ് ഡിസിഷൻ അനുസരിച്ച് അബുദാബിയിലെ ജലാശയങ്ങളിൽ ഇത്തരം ബോട്ട് പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻകൂട്ടി പ്രത്യേക അനുമതി പത്രം വാങ്ങുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പരീക്ഷണത്തിൽ ഏർപ്പെടുന്ന കമ്പനികൾ കൃത്യമായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും പുതിയ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
ഭാവിയിലെ സുസ്ഥിരമായ ഗതാഗത സാങ്കേതികവിദ്യകളെ പിന്തുണയ്ക്കുന്നതിനും സ്മാർട്ട് മൊബിലിറ്റിയിൽ അബുദാബിയുടെ ആഗോള നേതൃത്വം നിലനിർത്തുന്നതിനും പുതിയ നിയമാവലി വലിയൊരു ചുവടുവെപ്പാണെന്ന് അബുദാബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫേലി പറഞ്ഞു.
സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 2025-ൽ കൊണ്ടുവന്ന മുൻ നിയമങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ഭേദഗതി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവർക്കും നിക്ഷേപകർക്കും സുതാര്യമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ അബൂദബിയെ ആഗോള സമുദ്ര നവീകരണ കേന്ദ്രമാക്കി മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates