കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യത്യസ്ത മാർഗവുമായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ്. ഇനി മുതൽ സോഷ്യൽ മീഡിയയിൽ ആളുകൾ പങ്ക് വെയ്ക്കുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.
വാഹനങ്ങൾ നീരീക്ഷിക്കാനും നിയമലംഘനങ്ങൾ കണ്ടെത്താൻ നിരവധി ക്യാമറകളാണ് പൊതു നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് സോഷ്യൽ മീഡിയയിലും നീരീക്ഷണം ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ആളുകൾ സോഷ്യൽ മീഡിയയിൽ പാനിക് വെയ്ക്കുന്ന ഗതാഗത നിയമലംഘനങ്ങൾ പൊലീസ് പരിശോധിക്കും.
ഗുരുതരമായ കുറ്റമാണെങ്കിൽ ഡ്രൈവറർമാരെ വിളിച്ചു വരുത്തും. അവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വാഹന ഉടമ ഹാജരാകാതെയിരുന്നാൽ കേസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് കൈമാറും. ഇതിലൂടെ ക്യാമറകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നടക്കുന്ന നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ കഴിയുമെന്നൊരു പ്രത്യേകത കൂടെയുണ്ട്. പുതിയ നടപടിയിലൂടെ ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ വാഹനം ഓടിക്കുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എട്ട് വാഹനങ്ങൾ ഗതാഗതനിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഹൈവേയിൽ എതിർദിശയിൽ വാഹനമോടിക്കുക,മറ്റ് വാഹനയാത്രക്കാരനെ മനപ്പൂർവ്വം ശല്യപ്പെടുത്തുക, അതിവേഗ പാതയിൽ വേഗത കുറച്ച് ഓടിക്കുക, റോഡ് ലൈൻ തെറ്റിക്കുക തുടങ്ങിയ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates