ദോഹ: ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ദി പേൾ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാർ കമ്പനി അടച്ച് പൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കാൻ സാധിക്കാതെ വന്നതോടെ നിരവധിപ്പേരാണ് കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് കമ്പനി പൂട്ടിയിടാൻ മന്ത്രാലയം ഉത്തരവിട്ടത്.
പ്രധാനമായും രണ്ട് നിയമലംഘനങ്ങളാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വാഹനം വിൽപന നടത്തിയ ശേഷമുള്ള സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുക. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്പെയർ പാർട്സ് ലഭ്യമാക്കാതിരിക്കുക. ഇതുമായി ബന്ധപ്പെട്ട 18 പരാതികളാണ് അധികൃതർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കമ്പനികളെ ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് കർശന നടപടി സ്വീകരിച്ചതെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കണം. പരാതികൾ അറിയിക്കാൻ 16001 എന്ന നമ്പറിൽ ഉപഭോക്തൃ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates