ലഖ്നൗ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നാലെ 'മൃതദേഹം' മോർച്ചറിയിലേക്ക് മാറ്റി. ഏഴ് മണിക്കൂറുകൾക്ക് ശേഷം മോർച്ചറിയിലെ ഫ്രീസറിൽ കിടത്തിയ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ നടപടികൾ സ്വീകരിക്കുന്നതിനിടെ ബന്ധുക്കളിലൊരാൾ യുവാവ് ചലിക്കുന്നതായി ശ്രദ്ധിച്ചു. ഇതോടെ വൻ ട്വിസ്റ്റിനാണ് ആശുപത്രിയിൽ കളമൊരുങ്ങിയത്.
ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് അമ്പരപ്പിക്കുന്ന സംഭവം. അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് മൊറാദാബാദിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന ശ്രീകേഷ് കുമാർ (40) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച രാത്രിയാണ് ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ കൊണ്ടു വന്നത്.
ആശുപത്രിയിൽ ഇയാളെ പരിശോധിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ യുവാവ് മരിച്ചതായി അറിയിച്ചു. അടുത്ത ദിവസം പോസ്റ്റുമോർട്ടം നടത്തുന്നതിന് മുന്നോടിയായി മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.
ഏകദേശം ഏഴ് മണിക്കൂറിന് ശേഷം, മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റുമോർട്ടത്തിന് സമ്മതപത്രം ഒപ്പിടാനായി കുമാറിന്റെ ഭാര്യാ സഹോദരി മധുബാല എത്തിയപ്പോഴാണ് യുവാവിന്റെ ശരീരം ചലിക്കുന്നതായി ശ്രദ്ധിച്ചത്. ഇവർ മറ്റ് കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി. അവർ ഡോക്ടർമാരെയും പൊലീസിനേയും വിവരമറിയിച്ചു.
പിന്നാലെ ഫ്രീസറിൽ നിന്ന് യുവാവിനെ ജീവനോടെ പുറത്തെടുത്ത ശേഷം മീററ്റിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. യുവാവിന് ഇതുവരെ ബോധം വന്നിട്ടില്ലെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കിയെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates