ചെന്നൈ: 2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ച് തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). യുവാക്കൾക്ക് സംഘടനയിൽ കൂടുതൽ പ്രാമുഖ്യം നൽകുന്നതിനായി ഭാരവാഹിത്വങ്ങൾക്ക് കർശന പ്രായപരിധിയും പരമാവധി രണ്ട് ടേം വ്യവസ്ഥയും ഏർപ്പെടുത്താൻ പാർട്ടി തീരുമാനിച്ചു. ചെന്നൈ അണ്ണാ അറിവാലയത്തിൽ പാർട്ടി പ്രസിഡന്റ് എംകെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് നിർണ്ണായകമായ ഒമ്പത് പ്രമേയങ്ങൾ പാസാക്കിയത്.
പാർട്ടി പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ തലമുറയ്ക്ക് നേതൃസ്ഥാനങ്ങൾ ഉറപ്പാക്കാനുമായി അടിമുടി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള 78 സംഘടനാ ജില്ലകളെ വിഭജിച്ച് 110 ആയി ഉയർത്തും. താഴെത്തട്ടിലുള്ള പ്രവർത്തനം ഊർജ്ജിതമാക്കാൻ ഓരോ സംഘടനാ ജില്ലയും ശരാശരി രണ്ട് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.കോയമ്പത്തൂർ, താംബരം തുടങ്ങിയ പ്രധാന കോർപ്പറേഷനുകളിലെ സിറ്റി സെക്രട്ടറി എന്ന പ്രത്യേക പദവി നിർത്തലാക്കി. പകരം വോട്ടർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നഗരമേഖലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കും. ചെന്നൈ കോർപ്പറേഷന് കീഴിൽ ശരാശരി 40,000 വോട്ടർമാർക്കും, മറ്റ് കോർപ്പറേഷനുകളിൽ 30,000 വോട്ടർമാർക്കും വീതം ഒരു കമ്മിറ്റി എന്ന രീതിയിലായിരിക്കും പുതിയ സംവിധാനം.
പുതിയ 110 സംഘടനാ ജില്ലകളുടെയും ഭൂപടവും അതിർത്തികളും പാർട്ടി അധ്യക്ഷൻ ഔദ്യോഗികമായി പുറത്തിറക്കിക്കഴിഞ്ഞാൽ, 15 ദിവസത്തിനകം ജില്ലാ എക്സിക്യൂട്ടീവുകൾ ചേർന്ന് മാറ്റങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിലൂടെയും യുവ പ്രാതിനിധ്യത്തിലൂടെയും പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തി തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ ലക്ഷ്യമിടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates