രാജ രഘുവംശി (Raja Raghuvanshi) , സോനം IMAGE CREDIT: IANS
India

ഹോം സ്‌റ്റേയില്‍ താലിമാല എന്തിന് ഉപേക്ഷിച്ചു?; മധുവിധു കൊലപാതകത്തില്‍ പൊലീസ് പ്രതികളിലേക്ക് എത്തിയത് ഇങ്ങനെ

മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (Raja Raghuvanshi) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് തെളിയിക്കാന്‍ സഹായിച്ചത് ഹോംസ്‌റ്റേയില്‍ നിന്ന് കണ്ടെത്തിയ താലിമാലയും മോതിരവുമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി (Raja Raghuvanshi) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് തെളിയിക്കാന്‍ സഹായിച്ചത് ഹോംസ്‌റ്റേയില്‍ നിന്ന് കണ്ടെത്തിയ താലിമാലയും മോതിരവുമെന്ന് പൊലീസ്. രാജ രഘുവംശിയെയും ഭാര്യ സോനത്തെയും കാണാതാവുന്നതിന് മുമ്പ് അവരുടെ സ്യൂട്ട്‌കേസ് സൊഹ്റയിലെ ഒരു ഹോംസ്റ്റേയില്‍ ഉപേക്ഷിച്ചിരുന്നു. അതില്‍ നിന്ന് കണ്ടെത്തിയ താലിമാലയും മോതിരവും പ്രതികളെ പിടികൂടുന്നതിലേക്ക് സഹായിച്ചതായി മേഘാലയ ഡിജിപി ഐ നോങ്റാങ് പറഞ്ഞു.

മെയ് 11 ന് ഇന്‍ഡോറില്‍ വച്ചാണ് സോനവും (25) രാജയും (29) വിവാഹിതരായത്. മെയ് 20 ന് മധുവിധു ആഘോഷിക്കാനായി അസമിലെ ഗുവാഹത്തി വഴി മേഘാലയയിലെത്തി. മെയ് 23 ന് കിഴക്കന്‍ ഖാസി ഹില്‍സ് ജില്ലയിലെ സോഹ്റയില്‍ ഒരു ഹോംസ്റ്റേയില്‍ നിന്ന് ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരുവരെയും കാണാതാവുന്നത്. ഹോംസ്റ്റേയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ദമ്പതികള്‍ ഉപേക്ഷിച്ച സ്യൂട്ട്കേസില്‍ നിന്ന് സോനത്തിന്റെ താലിയും മോതിരവും കണ്ടെടുത്തത്. വിവാഹിതയായ സ്ത്രീ എന്തുകൊണ്ട് താലിമാല ഉപേക്ഷിച്ച് പോയി എന്ന ചോദ്യമാണ് കേസില്‍ അവരെ സംശയിച്ച് പിന്തുടരാന്‍ തങ്ങളെ പ്രേരിപ്പിച്ച ഘടകമെന്നും ഡിജിപി പറയുന്നു. ജൂണ്‍ 2 ന് വീസവ്ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.

ജൂണ്‍ 9 ന് പുലര്‍ച്ചെയാണ് സോനം പിടിയിലാകുന്നത്. തിരച്ചിലിനിടെ മേഘാലയയില്‍ നിന്ന് 1,200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് സോനത്തെ പിടികൂടുന്നത്. ഇതിന് പുറമേ കാമുകന്‍ രാജ് കുഷ്വാഹയെയും മൂന്ന് വാടകക്കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

മെയ് 22 ന് മുന്‍കൂര്‍ ബുക്കിങ് ഇല്ലാതെയാണ് ദമ്പതികള്‍ സൊഹ്റയിലെ ഹോംസ്റ്റേയിലേക്ക് പോയത്. അവിടെ അവര്‍ക്ക് മുറി ലഭിച്ചില്ല. അതിനാല്‍ അവരുടെ സ്യൂട്ട്‌കേസ് ഹോംസ്റ്റേയില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. കാരണം നോന്‍ഗ്രിയാത്ത് ഗ്രാമത്തിലെ ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജ് കാണാന്‍ 3,000 ത്തിലധികം പടികള്‍ കയറുന്നത് ബുദ്ധിമുട്ടാകുമെന്ന് കരുതി അവര്‍ സ്യൂട്ട്‌കേസ് എടുക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സൊഹ്റ ഹോംസ്റ്റേയില്‍ അവരുടെ സ്യൂട്ട്‌കേസ് ഉണ്ടായിരുന്നിട്ടും മെയ് 23 ന് രാവിലെ ചെക്ക് ഔട്ട് ചെയ്യുന്നതിനുമുമ്പ് അവര്‍ നോന്‍ഗ്രിയാത്തിലെ മറ്റൊരു ഹോംസ്റ്റേയിലാണ് രാത്രി ചെലവഴിച്ചത്. അവര്‍ സൊഹ്റയിലേക്ക് തിരികെ പോയി പാര്‍ക്കിങ് സ്ഥലത്ത് നിന്ന് സ്‌കൂട്ടര്‍ എടുത്ത് വീസാവോങ് വെള്ളച്ചാട്ടം കാണാന്‍ പോയി. അവിടെ വച്ചാണ് രാജയെ വാടകക്കൊലയാളികള്‍ കൊലപ്പെടുത്തിയത്. ഭാര്യയുടെ കണ്‍മുന്‍പില്‍ വച്ചാണ് ഇവര്‍ രാജയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT