ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തിന്റെ ട്രാൻസിറ്റ് റൂട്ടായി ഇന്ത്യയെ ഉപയോഗിക്കാനുള്ള മാഫിയകളുടെ ശ്രമം തകർത്ത് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. പശ്ചിമേഷ്യൻ ഭീകരസംഘടനകൾക്ക് സാമ്പത്തിക സ്രോതസ്സായ 'കാപ്റ്റഗൺ' എന്ന ആംഫെറ്റാമൈൻ ഉത്തേജക മരുന്നാണ് ഇന്ത്യയിൽ ആദ്യമായി പിടികൂടിയത്. 'ഓപ്പറേഷൻ റേജ്പിൽ' എന്ന് പേരിട്ട അതീവ രഹസ്യ ദൗത്യത്തിലൂടെയാണ് എൻസിബി ഈ ചരിത്ര നേട്ടം കൈവരിച്ചത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ച അന്താരാഷ്ട്ര ശൃംഖലയിലെ ഒരു വിദേശ പൗരനെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'ജിഹാദി മരുന്ന്' അഥവാ കാപ്റ്റഗൺ
ശ്രദ്ധക്കുറവും ഉറക്കമില്ലായ്മയും പരിഹരിക്കാനായി 1960-കളിൽ ജർമ്മനിയിലാണ് കാപ്റ്റഗൺ ആദ്യമായി വികസിപ്പിച്ചെടുത്തത്. എന്നാൽ, ഇത് കടുത്ത ലഹരിക്ക് അടിമപ്പെടുത്തുമെന്ന് കണ്ടെത്തിയതോടെ 1980-കളിൽ ലോകമെമ്പാടും നിരോധിച്ചു. ഭയം ഇല്ലാതാക്കാനും, അമിത ഊർജ്ജം നൽകാനും, വിശപ്പും ഉറക്കവും ദിവസങ്ങളോളം ഇല്ലാതാക്കാനും ഈ മരുന്നിന് സാധിക്കും. യുദ്ധക്കളത്തിൽ ദീർഘനേരം പോരാടാൻ സഹായിക്കുന്നതിനാലാണ് ഐഎസ് ഉൾപ്പെടെയുള്ള ഭീകരസംഘടനകൾ തങ്ങളുടെ പോരാളികൾക്ക് ഇത് വൻതോതിൽ നൽകുന്നത്. അതുകൊണ്ടാണ് ഇതിന് 'ജിഹാദി മരുന്ന്' എന്ന പേര് വന്നത്. കൂടാതെ, ആയുധങ്ങൾ വാങ്ങാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ഭീകരവാദികൾ ഈ മയക്കുമരുന്ന് കച്ചവടത്തിലൂടെ പണം കണ്ടെത്തുന്നുണ്ട്.
അമിത് ഷായുടെ പ്രതികരണം:
"മോദി സർക്കാർ 'ലഹരിമുക്ത ഭാരതം' എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. 'ഓപ്പറേഷൻ റേജ്പിൽ' വഴി 182 കോടി രൂപയുടെ കാപ്റ്റഗൺ ആദ്യമായി പിടിച്ചെടുക്കാൻ സാധിച്ച വിവരം പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്. പശ്ചിമേഷ്യയിലേക്ക് കടത്താൻ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തിയതും വിദേശ പൗരനെ അറസ്റ്റ് ചെയ്തതും ലഹരിയോടുള്ള നമ്മുടെ 'സീറോ ടോളറൻസ്' നയത്തിന്റെ ഉദാഹരണമാണ്. ഇന്ത്യയുടെ മണ്ണ് ട്രാൻസിറ്റ് റൂട്ടായി ഉപയോഗിച്ച് ഒരു ഗ്രാം മയക്കുമരുന്ന് പോലും കടത്താൻ അനുവദിക്കില്ല," കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഗൾഫ് രാജ്യങ്ങളിൽ വൻ ഭീഷണി
നിലവിൽ പശ്ചിമേഷ്യൻ മേഖലയിലെ അനധികൃത മയക്കുമരുന്ന് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്രോതസ്സാണിത്. ആഗോള വിതരണത്തിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് സിറിയയിലാണ്. ഗൾഫ് രാജ്യങ്ങളിൽ നിലവിൽ ഇത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയായി മാറിയിട്ടുണ്ട്. ഇന്ത്യ വഴി പശ്ചിമേഷ്യൻ വിപണിയിലേക്ക് എത്തിക്കാൻ ശ്രമിച്ച ഈ കള്ളക്കടത്തിനു പിന്നിൽ പ്രവർത്തിച്ച ആഗോള സൂത്രധാരന്മാരെയും അന്താരാഷ്ട്ര ബന്ധങ്ങളെയും കുറിച്ചുള്ള വിശദമായ അന്വേഷണം എൻസിബി ഊർജ്ജിതമാക്കിയിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates