തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോണ്‍ കൊലക്കേസില്‍ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തു നിന്നും ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻ ചിറയിലേക്ക് കൊണ്ടുവന്നത്.
ഷാരോണിന് കഷായത്തിൽ ചേർത്തു നൽകിയ കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവൻ അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കൊലപ്പെടുത്തുന്നതിനായി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് തമിഴ്‌നാട്ടിലായതിനാല്‍ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലര്‍ന്ന കഷായം നല്‍കിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടില്‍ വെച്ചാണ്.
ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഷാരോണ്‍ മരിച്ചത് കേരളത്തില്‍ വെച്ചാണ്. ഷാരോണ്‍ വധക്കേസില്‍ പരാതി ലഭിച്ചതും കേസ് രജിസ്റ്റര്‍ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates