കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നില്‍ വെച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇഡി പരിശോധനയെക്കുറിച്ച് മുന്‍കൂര്‍ അറിയിപ്പ് കിട്ടിയിരുന്നില്ല. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് വീഴ്ചയും ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് വീഴ്ചയുണ്ടായി എന്ന ആരോപണം അതിശയോക്തിപരമാണ്. കേരള പൊലീസിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഹര്‍ജിയെന്നും സര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.
സംഘര്‍ഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കി. ഉദ്യോഗസ്ഥരെ സുരക്ഷിതമായി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. പൊലീസ് അതിവേഗത്തിലാണ് നടപടിയെടുത്തത്. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. കേസിലെ അന്തിമ റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. നിലവിലെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുമ്പോള്‍ മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി നല്‍കിയത്. ആക്രമണമാണെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. പിണറായിയുടെ മകൾ ടി വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറുകൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കല്ലുകൾ, ഇഷ്ടികകൾ, മരക്കഷ്ണങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates