കൊച്ചി: നടുക്കടലിന് മീതെ പറന്നുയർന്ന വിമാനത്തിനുള്ളിൽ എമർജൻസി എക്സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിച്ച് യാത്രക്കാരെ മുൾമുനയിൽ നിർത്തിയ മലയാളി യുവാവ് മജിസ്‌ട്രേറ്റിന് മുന്നിലും പരാക്രമം കാട്ടി. സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് സ്വദേശി ജംഷീറാണ് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. കേസ് പരിഗണിക്കുന്നതിനിടെ മജിസ്‌ട്രേറ്റിന് മുന്നിൽ വെച്ച് ഇയാൾ ജാമ്യ അപേക്ഷാ പേപ്പറുകൾ ബലമായി വലിച്ചുകീറി എറിയുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സംഘം ഇടപെട്ട് ഇയാളെ ബലപ്രയോഗത്തിലൂടെ പിടിച്ച് മാറ്റുകയായിരുന്നു. യുവാവിന് പ്രാഥമിക പരിശോധനയിൽ ഗുരുതരമായ മാനസിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ചോദ്യം ചെയ്യലും നിയമനടപടികളും തുടരുകയാണെന്നും നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു
കഴിഞ്ഞ ദിവസം മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ബാത്തിക് എയർ വിമാനത്തിലാണ് നാടിനെ വിറങ്ങലിപ്പിച്ച സംഭവം നടന്നത്. രാത്രി 9:30-നും 11:00-നും ഇടയിൽ വിമാനം നെടുമ്പാശ്ശേരിയിൽ ഇറങ്ങാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് സീറ്റ് നമ്പർ 12A-യിലിരുന്ന ജംഷീർ അക്രമസ്വഭാവം കാട്ടിയത്. എമർജൻസി റോയുടെ പാനൽ ചവിട്ടിത്തകർത്ത് അടിയന്തര വാതിലിന്റെ ലിവർ പിടിച്ച് വലിച്ച് തുറക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. സഹയാത്രികരും കാബിൻ ക്രൂവും ചേർന്ന് ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു.
വിമാനത്തിൽ വെച്ച് മറ്റ് യാത്രക്കാർ ചിത്രീകരിച്ച ഇയാളുടെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. രാത്രി 11:10-ഓടെ വിമാനം നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്ത ഉടൻ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. ബാത്തിക് എയർ അധികൃതരുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, കോടതിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates