തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതത്തിലെ മുന്നേറ്റത്തിൻറെ ആത്മവിശ്വാസത്തിൽ, 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 'മിഷൻ 2029' പദ്ധതിക്ക് കേരളത്തിൽ ബിജെപി തുടക്കം കുറിച്ചു. സംസ്ഥാനത്ത് കുറഞ്ഞത് 30 ലക്ഷം അധിക വോട്ടുകൾ സ്വന്തമാക്കുക, ഒന്നിലധികം ലോക്‌സഭാ സീറ്റുകളിൽ വിജയം ഉറപ്പാക്കുക എന്നിവയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേതൃപാടവമുള്ളവരെ മാത്രം മുൻനിരയിലേക്ക് കൊണ്ടുവരാൻ നേതാക്കൾക്കായി പ്രത്യേക പരീക്ഷകളും കർശന വിലയിരുത്തലുകളും പാർട്ടി നടപ്പിലാക്കും.
നിയമസഭാ തെരഞ്ഞെടുപ്പിൽ 24.66 ലക്ഷം വോട്ടുകൾ നേടി വോട്ട് വിഹിതം ഗണ്യമായി വർധിപ്പിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. 'സരൾ' ആപ്പ് വഴിയുള്ള ഡിജിറ്റൽ നിർദ്ദേശങ്ങൾ, 72 പേജുകളുള്ള ഹാൻഡ്‌ബുക്ക്, ഏരിയ ജനറൽ സെക്രട്ടറി റാങ്കിന് മുകളിലുള്ള നേതാക്കൾക്കായി 24 മണിക്കൂർ നിർബന്ധിത റെസിഡൻഷ്യൽ ക്യാമ്പുകൾ എന്നിവയാണ് 'മിഷൻ 2029'-ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്ത് പ്രമുഖ പ്രതിപക്ഷ കക്ഷിയെന്ന പ്രതിഛായ വളർത്തിയെടുക്കുന്നതിനായി താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പാർട്ടി കൃത്യമായ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. മുൻപ് സിപിഎമ്മിനെ പിന്തുണച്ചിരുന്ന വോട്ടർമാരെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനും, സിപിഎമ്മിന്റെ പരമ്പരാഗത പാർട്ടി ഗ്രാമങ്ങളെ കാവിക്കോട്ടകളാക്കി മാറ്റാനും അണികളോട് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാനമായി ഉയർത്തിക്കാട്ടിയ 'കോൺഗ്രസ്-ലീഗ്-ജമാഅത്തെ ഇസ്‌ലാമി' സഖ്യം വരും വർഷങ്ങളിലും സജീവ ചർച്ചയാക്കി നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പദ്ധതി.ബൂത്ത്, മണ്ഡലം, ജില്ലാ തലങ്ങളിൽ ഓരോ മാസവും കുറഞ്ഞത് ഒരു രാഷ്ട്രീയ പരിപാടിയെങ്കിലും നിർബന്ധമായും സംഘടിപ്പിക്കാൻ ആഭ്യന്തര സർക്കുലർ വഴി നിർദ്ദേശിച്ചിട്ടുണ്ട്.
ഡിജിറ്റൽ ടെസ്റ്റുകളും ലീഡർഷിപ്പ് ക്യാമ്പുകളും; ജൂലൈ 20 വരെ നീളും
പഞ്ചായത്ത്/ഏരിയ പ്രസിഡന്റുമാർ, മോർച്ച ഭാരവാഹികൾ എന്നിവർക്കായി മണ്ഡലം-ജില്ലാ തലങ്ങളിൽ പ്രത്യേക ക്യാമ്പുകൾ നടക്കും. ഇതിന് പുറമെ ഭാവിയിൽ പാർട്ടിക്ക് തുണയാകാൻ സാധിക്കുന്ന ഓരോ മണ്ഡലത്തിലെയും 10 പ്രമുഖ വ്യക്തികളെ വീതം ക്യാമ്പുകളുടെ ഭാഗമാക്കും. ജൂലൈ 20 വരെ സംസ്ഥാനവ്യാപകമായി ഈ പ്രവർത്തനങ്ങൾ നീണ്ടുനിൽക്കും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ. സോമൻ, യുവനേതാവ് യുവരാജ് ഗോകുൽ തുടങ്ങിയവരാണ് ക്യാമ്പുകളിൽ പ്രധാന പ്രഭാഷകരാകുന്നത്.
ക്യാമ്പുകൾക്കൊപ്പം സരൾ ആപ്പ് വഴിയുള്ള ഓൺലൈൻ പരീക്ഷകളും നേതാക്കൾക്കായി നടത്തും. വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കൽ, പാർട്ടിയുടെ ചരിത്രം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണനേട്ടങ്ങൾ എന്നിവയാണ് ക്യാമ്പുകളിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബിജെപി മാത്രമല്ല, എൻഡിഎ മുന്നണി ഒന്നടങ്കം 2029 ലക്ഷ്യമിട്ടുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുന്നണിയിലെ മറ്റ് കക്ഷികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിജെപി നേതാവും എൻഡിഎ കേരള വൈസ് ചെയർമാനുമായ എഎൻ രാധാകൃഷ്ണൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates