പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ഫോട്ടോയെടുത്തും മറ്റും പുലിയെ പ്രകോപിപ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചു എന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഇത്തരം പ്രകോപനങ്ങള്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു മണി മുതല്‍ ഏഴുമണി വരെ കൂട്ടില്‍ അകപ്പെട്ട് പോയതിന്റെ പ്രയാസം നേരിടാനുള്ള കരുത്ത് പുലിക്ക് ഉണ്ടായി കാണില്ല. ജനങ്ങള്‍ പുലിയെ പ്രകോപിപ്പിക്കുന്ന വിധം ഫോട്ടോയെടുക്കുന്ന അവസ്ഥ ഉണ്ടായി. പുലി കൂട് പൊളിച്ച് പുറത്തുവന്നാല്‍ എന്തായിരിക്കും അവസ്ഥ?, ജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ കൂടുതല്‍ അപകടം ക്ഷണിച്ച് വരുത്തും. ജനങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. അനുയോജ്യമായ രീതിയില്‍ ജനം പെരുമാറണം'- വനംമന്ത്രി പറഞ്ഞു.
കോട്ടോപ്പാടം കുന്തണിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിനോടു ചേര്‍ന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴിക്കൂടിന്റെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലായിരുന്നു പുലി. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. അഞ്ചു മണിക്കൂറിലേറെ പുലി വലയില്‍ കുടുങ്ങിക്കിടന്നു. പുലിയുടെ ജഡം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം അടക്കമുള്ള നടപടികള്‍ തീരുമാനിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹൃദയാഘാതം ആകാം മരണകാരണമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ഇരുമ്പു വലയില്‍ കുരുങ്ങിയ പുലിയുടെ കാലിന് മുറിവേറ്റിരുന്നു. കോഴികളുടെ ബഹളം കേട്ട് എത്തിയപ്പോഴാണ് വീട്ടുടമ പുലിയെ കണ്ടത്.
നായയുടെ ആക്രമണമാണെന്ന വിചാരത്തില്‍ ഫിലിപ്പ് കോഴിക്കൂടിന് സമീപത്തെത്തിയിരുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്നും കഷ്ടിച്ചാണ് ഗൃഹനാഥന്‍ രക്ഷപ്പെട്ടത്. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ സ്ഥലത്തെത്തിയശേഷം മയക്കുവെടി വെച്ച് പുലിയെ പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates