കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെയുള്ള കപ്പൽ യാത്രക്കിടെ കാണാതായതിൽ ദുരൂഹത. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായ ജസ്റ്റിൻ കുരുവിളയെയാണ് കാണാതായത്. ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ അധികൃതർ കുടുംബത്തെ അറിയിച്ചു.
ഇതോടെ ജസ്റ്റിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്റ്റിന്റെ അമ്മ അവസാനമായി മകൻ ജസ്റ്റിനുമായി ഫോണിൽ സംസാരിച്ചത്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളിൽ ജസ്റ്റിൻ പറഞ്ഞിരുന്നു.
ഞായറാഴ്ച മുതൽ ജസ്റ്റിനെ കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. യാത്രയിലായതിനാൽ നെറ്റ്വർക്ക് പ്രശ്നം കാരണമായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ കപ്പൽ കമ്പനിയുടെ അധികൃതർ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിൻ്റെ ദുരൂഹത വർധിപ്പിക്കുന്നു.
ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി മുരളീധരൻ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർക്ക് പരാതി നൽകി. വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പട്ട് എംഎൽഎമാരും എംപിമാരും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates