തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2026–-27 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തോട് അനുബന്ധിച്ച് താൽക്കാലിക ബാച്ചുകൾ തുടരുന്നതിനും മാർജിനൽ സീറ്റ് വർധനവിനും അനുവാദം നൽകി ഉത്തരവ്. മാർജിനൽ സീറ്റ് വർധനവിലൂടെ 62,540 ഉം താൽക്കാലിക ബാച്ചുകളിലായി 15,650 സീറ്റുകളും പ്ലസ് വൺ പ്രവേശനത്തിന് അടിസ്ഥാന സീറ്റുകൾക്ക് പുറമേ ലഭിക്കും. ആദ്യ അലോട്ട്‌മെന്റിൽ തന്നെ ഇൗ സീറ്റുകളിലേക്ക് പ്രവേശനം നടക്കും.
2021, 2023, 2024 വർഷങ്ങളിലായി അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകളാണ് തുടരുക. 202 ബാച്ചുകളിലായി 10,100 സീറ്റും മലപ്പുറത്താണ്. കൊല്ലം – 50, തൃശൂർ 200, പാലക്കാട് 850, കോഴിക്കോട് – 1500, വയനാട് –400, കണ്ണൂർ – 950, കാസർകോട് – 1600 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ താൽക്കാലിക സീറ്റുകൾ.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്കൂളുകളിലും 30 ശതമാനവും എയ്‌ഡഡ് സ്കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവ് അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്‌ഡഡ് സ്കൂളുകൾക്ക് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും.
കൊല്ലം, തൃശ്ശൂർ ജില്ലകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നിവ ഒഴികെയുള്ള താലൂക്കുകളിലും എല്ലാ സർക്കാർ, എയ്‌ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധനവും അനുവദിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള അടിസ്ഥാന സീറ്റുകൾ 3,60,994 ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates