Album ‘Salam Aliye’  Express Photo
Kerala

'സലാം അലിയേ...'; ആയത്തുല്ല ഖമേനിക്ക് കേരളത്തില്‍ നിന്നൊരു സംഗീതാര്‍ച്ചന -VIDEO

ബഷീര്‍ പൊറ്റക്കാട് നിര്‍മ്മിച്ച ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് നാസര്‍ മാലിക്കാണ്

Author : എംപി പ്രശാന്ത്‌

കോഴിക്കോട്: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ഇറാന്‍ ജനത ഒരുങ്ങുമ്പോള്‍, ഇങ്ങ് കേരളത്തില്‍ നിന്ന് കുറച്ചുപേര്‍ അദ്ദേഹത്തിന് സംഗീതാര്‍ച്ചനയുമായി രംഗത്തെത്തിയിരിക്കുകയാണ്. 'അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിലെ രക്തസാക്ഷി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖമേനിക്ക് കേരളത്തില്‍ ലഭിക്കുന്ന ജനപിന്തുണയുടെ തെളിവാണ് ഈ സംഗീത ആല്‍ബം. 'സലാം അലിയേ' എന്നാണ് ഈ ആല്‍ബത്തിന്റെ പേര്.

ജൂലൈ 4ന് കോഴിക്കോട്ടാണ് ആല്‍ബം പ്രകാശനം ചെയ്തത്. മുഹമ്മദ് നബിയുടെ കൊച്ചുമകന്‍ ഇമാം ഹുസൈന്‍ കര്‍ബലയില്‍ രക്തസാക്ഷിത്വം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന ചടങ്ങിലായിരുന്നു പ്രകാശനം. ബഷീര്‍ പൊറ്റക്കാട് നിര്‍മ്മിച്ച ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത് നാസര്‍ മാലിക്കാണ്. മണികണ്ഠന്‍ പെരുമ്പടപ്പാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

'ഇമാം ഖമേനിയുടെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ ഇറാന്‍ നടത്തിയ ധീരമായ പോരാട്ടം കേരളത്തിലെ സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കിടയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പല അറബ് രാജ്യങ്ങളും കാഴ്ചക്കാരായി നിന്നപ്പോള്‍, യുഎസ്-ഇസ്രായേല്‍ സഖ്യത്തിനെതിരെ ശക്തമായി നിലകൊണ്ടത് ഇറാന്‍ മാത്രമാണ്' -നാസര്‍ മാലിക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വളരെ കുറച്ച് ഷിയാ വിഭാഗക്കാര്‍ മാത്രമുള്ള കേരളത്തില്‍, ഷിയാ രാജ്യമായ ഇറാന് ലഭിക്കുന്ന പിന്തുണ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. 'കേരളത്തിലെ സലഫി വിഭാഗങ്ങള്‍ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഷിയാക്കളെയും ഇറാനെയും എപ്പോഴും മോശമായി ചിത്രീകരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ ഷിയാ രാജ്യം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിയത് കണ്ട് അവര്‍ നിരാശയിലാണ്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ഇറാനെ ഇകഴ്ത്തിക്കാട്ടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അവരുടെ കൈവിട്ടുപോയി. ഇന്നത്തെ യുവാക്കള്‍ക്ക് അന്താരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്, കള്ളപ്രചാരണങ്ങള്‍ നടത്തി അവരെ പറ്റിക്കാന്‍ കഴിയില്ല' -മാലിക് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഭൗമരാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ ഇറാന് കഴിഞ്ഞിട്ടുണ്ടെന്നാണ് കേരളത്തിലെ ഇറാന്‍ അനുകൂലികള്‍ വിശ്വസിക്കുന്നത്. ഖമേനിയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള സംഭവവികാസങ്ങള്‍ ഇറാന്റെ രാഷ്ട്രീയ ഒറ്റപ്പെടല്‍ അവസാനിപ്പിക്കാനും, പൊതുവികാരം യുഎസിനും ഇസ്രായേലിനും എതിരാക്കാനും സഹായിച്ചുവെന്ന് അവര്‍ അവകാശപ്പെടുന്നു.

കേരളത്തിന് ഇറാനോടുള്ള ഈ അടുപ്പം പുതിയ സംഭവമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. '1979ലെ ഇറാന്‍ വിപ്ലവത്തിന് ശേഷവും ആയത്തുല്ല ഖൊമേനിയുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പരിപാടികള്‍ കേരളത്തില്‍ നടന്നിരുന്നു. ഇപ്പോള്‍ നമ്മള്‍ കാണുന്നത് അതിന്റെയൊരു ആവര്‍ത്തനമാകാം,' മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിടി നാസര്‍ നിരീക്ഷിക്കുന്നു. മുന്‍പ് പ്രകടമാകാതിരുന്ന ഷിയാ അനുകൂല വികാരങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ ആവര്‍ത്തനമായാണ് ഖമേനിയുടെ മരണത്തെ ഇറാന്‍ അനുകൂലികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ, ഷിയാ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങളായ നജാഫ്, കര്‍ബല എന്നീ നഗരങ്ങളിലൂടെ വിലാപയാത്ര കടന്നുപോകുന്നതിന് വലിയ പ്രാധാന്യമുണ്ട്.

‘Salam Aliye’, a musical tribute to Ayatollah Khamenei from Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

വീട്ടില്‍ എത്ര പവന്‍ സ്വര്‍ണം സൂക്ഷിക്കാം? നിയമം അറിഞ്ഞില്ലെങ്കില്‍ പണി പാളും!

ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

മരിക്കാത്ത ഓർമ്മകളുമായി ഡോ ധനലക്ഷ്മി; മരണത്തിന് മുൻപ് എഴുതിയ നോവൽ 'അൺഫിറ്റഡ്' കണ്ണൂരിൽ പ്രകാശനം ചെയ്യും

'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി