കേരളത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലാവുന്ന മൂന്നാമത്തെ ഐപിഎസുകാരനാണ് ടോമിന്‍ ജെ തച്ചങ്കരി. വര്‍ഗീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കെ ലക്ഷ്മണയും കസ്റ്റഡി മര്‍ദനക്കേസില്‍ കെജി പ്രേം ശങ്കറുമാണ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റുള്ളവര്‍. എന്നാല്‍ ടോമിന്‍ ജെ തച്ചങ്കരിയെ കോട്ടയം വിജിലന്‍സ് കോടതി നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത് അഴിമതിക്കേസിലാണ്. സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷക്ക് വിധേയനാകുന്ന ആദ്യ ഐപിഎസുകാരനാണ് ടോമിന്‍ ജെ തച്ചങ്കരി.
രാജ്യത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെയാളാണ് തച്ചങ്കരി. നേരത്തെ മഹാരാഷ്ട്രയില്‍ എകെ ജെയ്‌നും പഞ്ചാബില്‍ ദേശ് രാജ് സിങുമാണ് ജയില്‍ ശിക്ഷ അനുഭവിച്ചവര്‍. കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെവി രജനീഷ് ആണ് അഴിമതിക്കേസില്‍ മുന്‍ ഡിജിപി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും.
വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലായിരുന്നു മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജി.) കെ ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വയനാട്ടിലെ തിരുനെല്ലി വനത്തില്‍ 1970 ഫെബ്രുവരി 18നാണ് വ്യാജ ഏറ്റുമുട്ടലില്‍ നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2010 ഒക്ടോബര്‍ 28-നാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി എസ് വിജയ് കുമാര്‍ ഐജി ലക്ഷ്മണയ്ക്ക് ശിക്ഷ വിധിച്ചത്. അന്നത്തെ ഡിവൈഎസ്പിയായിരുന്ന രണ്ടാം പ്രതി ലക്ഷ്മണയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് കേസിലെ ഒന്നാം പ്രതി, അന്തരിച്ച സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പി രാമചന്ദ്രന്‍ നായര്‍വെളിപ്പെടുത്തിയിരുന്നു. ഐപിസി സെക്ഷന്‍ 34-ന്റെ സെക്ഷന്‍ 302 പ്രകാരമുള്ള കുറ്റത്തിനാണ് ജഡ്ജി ലക്ഷ്മണയെ ശിക്ഷിച്ചത്.
1987-88 കണ്ണൂരിലെ പൊലീസിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയും മണിയേരി മാധവന്‍ തന്റെ പത്രത്തിലൂടെ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് പ്രതികാരബുദ്ധിയോടെ പെരുമാറി. ഒരു പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന കുറ്റം ചുമത്തി 1988 ഫെബ്രുവരി 12-ന് പൊലീസ് മണിയേരി മാധവനെയും പത്രത്തിലെ റിപ്പോര്‍ട്ടറെയും കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു. ഈ കേസുമായി ബന്ധപ്പെട്ടാണ് പ്രേംശങ്കറിനെ ആറുമാസത്തെ തടവിന് ശിക്ഷിച്ചത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് നാലു വര്‍ഷം തടവും 30, 84,892 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2003 ജനുവരി ഒന്നു മുതല്‍ 2007 ജൂലൈ 7 വരെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണു കേസ്. കേരള പോലീസിന്റെ ചരിത്രത്തില്‍ ഇത്രയേറേ വിവാദങ്ങളില്‍പ്പെട്ട മറ്റൊരു ഐഎസുകാരന്‍ ഉണ്ടാകില്ല. സര്‍വീസിലിരുന്ന മൂന്നര പതിറ്റാണ്ടോളം കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി, ഒടുവില്‍ അഴിമതിക്കേസിലാണ് നാല് വര്‍ഷത്തെ കഠിനതടവിനും പിഴശിക്ഷയ്ക്കും വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകുന്നത്. ഒരു കാലത്ത് ജയില്‍ മേധാവി പദവിയിലിരുന്ന അതേ ആള്‍ തന്നെ, ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന വിരോധാഭസത്തിനും കേരളം സാക്ഷ്യംവഹിച്ചു.
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായി സര്‍വീസില്‍ പ്രവേശിച്ച തച്ചങ്കരിയുടെ വേറിട്ട പ്രവര്‍ത്തനരീതി അതിവേഗം തന്നെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. എന്നാല്‍ നിയമപാലനത്തിനൊപ്പം നിയമലംഘനങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം. ഇടതായാലും വലതായാലും മാറി മാറിവരുന്ന സര്‍ക്കാരുകളില്‍ നിര്‍ണായയ പദവികള്‍ വഹിച്ച തച്ചങ്കരി ഇരുമുന്നണികളുടെയും കണ്ണിലെ കരടാവുകയും ചെയ്തു. 'റിയാന്‍ സ്റ്റുഡിയോ' വുമായി ബന്ധപ്പെട്ടതായിരുന്നു തച്ചങ്കരിയുമായി ബന്ധപ്പെട്ട പ്രധാന വിവാദങ്ങളിലൊന്ന്. ഭാര്യയുടെ ഉടമസ്ഥതയില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റുഡിയോയുടെ മറവില്‍ വന്‍തോതില്‍ പകര്‍പ്പവകാശ ലംഘനവും വ്യാജ സിഡി നിര്‍മ്മാണവും നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ അന്നത്തെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്ന് കണ്ടെത്തിയതോടെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് നീണ്ടകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ണൂര്‍ റേഞ്ച് ഐ.ജി ആയിരിക്കെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളിലും തച്ചങ്കരിയുടെ പേര് ഉയര്‍ന്നുവന്നു. ഗതാഗത കമ്മീഷണറായിരിക്കെ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയതും, ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് സ്വന്തം ജന്മദിനത്തില്‍ ഹരിത ഗീതം പാടിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എകെ. ശശീന്ദ്രനുമായി പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം വന്നതോടെ ആ പദവിയില്‍ നിന്ന് സ്ഥാനഭൃഷ്ടനായി. കെഎസ്ആര്‍ടിസി എംഡിയായപ്പോള്‍ ട്രേഡ് യൂണിയനുകളുമായി ഏറ്റുമുട്ടല്‍ പതിവാക്കി. കെ.എസ്.എഫ്.ഇ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല. പരിശോധനാ കാലയളവില്‍ 135.80 ശതമാനം സ്വത്ത് വരവില്‍ക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates