കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയെ കോടതിയിൽ എതിർക്കാതെ, അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് എൽ.ഡി.എഫ് സർക്കാർ നിയമിച്ച വഖഫ് ബോർഡ് സുപ്രീം കോടതിയെ അറിയിച്ചതിൽ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്. അമുസ്‌ലിം പ്രതിനിധികളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ലെന്നതാണ് തങ്ങളുടെ എക്കാലത്തെയും നിലപാടെന്നും എന്നാൽ ഇടതുപക്ഷം അത്തരമൊരു നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ. സലാം തുറന്നടിച്ചു. നിലവിലെ ബോർഡിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയെങ്കിലും, അമുസ്‌ലിം അംഗങ്ങളുടെ സാന്നിധ്യത്തെ ചൊല്ലിയുള്ള എൽഡിഎഫ് ബോർഡിന്റെ നിയമ നിലപാട് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റായി മാറുമെന്ന് ഉറപ്പായി.
വഖഫ് ബോർഡിൽ മുസ്‌ലിംകളല്ലാത്തവർ വരരുതെന്നാണ് അന്നും ഇന്നും മുസ്‌ലിം ലീഗിന്റെ വ്യക്തമായ നയമെന്ന് പാർട്ടി മുഖപത്രമായ 'ചന്ദ്രിക'യിൽ എഴുതിയ ലേഖനത്തിൽ പി.എം.എ. സലാം ആവർത്തിച്ചു. കേന്ദ്ര നയത്തിനെതിരാണ് സംസ്ഥാന വഖഫ് ബോർഡ് രൂപീകരണമെന്നതിനാൽ പ്രതികൂല കോടതി വിധി ഉണ്ടാകുമെന്നത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്.വഖഫ് നിയമനം ആദ്യമായി പി.എസ്.സിക്ക് വിട്ട് ചരിത്രത്തിലാദ്യമായി ബോർഡിന്റെ വിവേചനാധികാരത്തിൽ കൈകടത്തിയത് ഇടതുപക്ഷമാണ്. കേന്ദ്ര വഖഫ് നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് സർക്കാരുകൾ സ്വീകരിക്കാതിരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സാങ്കേതിക വ്യവസ്ഥകൾ പാലിക്കാതെ തട്ടിക്കൂട്ടിയ ബോർഡിനെ സംരക്ഷിക്കാൻ കോടതിയിൽ പോയവർ അമുസ്‌ലിം അംഗങ്ങളെ വച്ചോളാൻ സർക്കാരിനോട് സമ്മതിക്കുകയാണുണ്ടായത്." - പിഎംഎ. സലാം കുറ്റപ്പെടുത്തി.
തമിഴ്‌നാട് വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോഴും അമുസ്‌ലിം അംഗങ്ങളെ നിയമിക്കാനാണ് കോടതി നിർദ്ദേശിച്ചതെന്നും, നിലവിലെ കേന്ദ്ര നിയമത്തിന്റെ പരിധിയിൽ നിന്ന് വിധി പറയുമ്പോൾ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ച വേളയിൽ കേന്ദ്ര വഖഫ് നിയമഭേദഗതിയിലെ അമുസ്‌ലിം അംഗങ്ങളുടെ വ്യവസ്ഥയെ യുഡിഎഫ് സർക്കാർ ശക്തമായി എതിർത്തില്ലെന്ന് ആരോപിച്ച് സി.പി.എം അനുകൂല സംഘടനകളും ചില പ്രമുഖ മുസ്ലിം ഗ്രൂപ്പുകളും രംഗത്തെത്തിയിരുന്നു. സംസ്ഥാന സർക്കാർ ബി.ജെ.പി നിലപാടിനൊപ്പമാണെന്നായിരുന്നു അവരുടെ ആരോപണം.
എന്നാൽ, കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച വഖഫ് ബോർഡ് സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയിൽ (SLP), വകുപ്പ് 14(1) പ്രകാരം രണ്ട് അമുസ്‌ലിം അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമ്മതിക്കുകയായിരുന്നു. ഭേദഗതി നിയമത്തിലെ അമുസ്‌ലിം വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന വാദം ബോർഡ് ഉന്നയിച്ചതുമില്ല. സർക്കാരിന്റെ നിയമന വീഴ്ചയുടെ പേരിൽ നിലവിലെ ബോർഡിന്റെ അധികാരം കവരരുതെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെട്ടത്.
നേരത്തെ ഹൈക്കോടതി വിധിയിൽ ബോർഡിന്റെ പ്രധാന നയപരമായ തീരുമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും പ്രവർത്തനങ്ങൾ ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലാക്കുകയും ചെയ്തിരുന്നു. ഈ നിയന്ത്രണം നീക്കിയ സുപ്രീം കോടതി താൽക്കാലിക ആശ്വാസം നൽകിയെങ്കിലും, ബോർഡിലെ അമുസ്‍ലിം അംഗങ്ങളുടെ നിയമനത്തിൻറെ കാര്യത്തിലെ നിലപാടും നിലപാടില്ലായ്‌മയുമാകും വരും ദിവസങ്ങളിൽ രാഷ്ട്രീയ പോരിന് ഇന്ധനം പകരുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates