വാഷിംഗ്ടൺ: കഴിഞ്ഞ വർഷം തന്റെ കുടുംബത്തിന്റെ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ മാത്രം 1.2 ബില്യൺ ഡോളർ (ഏകദേശം 10,000 കോടിയിലധികം രൂപ) വരുമാനം നേടിയതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിലിരിക്കുന്ന സമയത്ത് രാജ്യം ഒന്നാകെ സാമ്പത്തിക മുന്നേറ്റം നടത്തുകയാണെന്നും ഇതിൽ 'എല്ലാവരും ലാഭമുണ്ടാക്കുകയാണെന്നും' ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഖത്തർ ഭരണകൂടം തനിക്ക് സമ്മാനമായി നൽകിയ അത്യാധുനികമായ പുതിയ 'എയർഫോഴ്സ് വൺ' വിമാനത്തിൽ തന്റെ ആദ്യ യാത്രയ്ക്ക് തൊട്ടുമുമ്പ് സംയുക്ത സൈനിക താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വന്തം സമ്പത്ത് വർദ്ധിപ്പിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമർശനങ്ങളെ ശതകോടീശ്വരനായ പ്രസിഡന്റ് പൂർണ്ണമായും തള്ളി.
തന്റെ വരുമാനങ്ങളെല്ലാം 'ബ്ലൈൻഡ് ട്രസ്റ്റുകളുടെ' കീഴിലാണെന്നും അതിനാൽ പദവി ഉപയോഗിച്ച് വ്യക്തിപരമായ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. "ഞാൻ എന്തുകൊണ്ടാണ് ലാഭമുണ്ടാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ, കാരണം ഓഹരി വിപണി കുതിച്ചുയരുകയാണ്, ഇവിടെ എല്ലാവരും ലാഭമുണ്ടാക്കുന്നു. എന്റെ വ്യക്തിപരമായ ധനകാര്യ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല. എന്റെ പണം കൈകാര്യം ചെയ്യാൻ പ്രത്യേക ഫണ്ടുകളുണ്ട്. പ്രസിഡന്റാകുന്നതിന് മുൻപ് തന്നെ ഞാൻ വലിയ തോതിൽ പണമുണ്ടാക്കിയിട്ടുണ്ട്. അവർ എന്റെ പണം നിക്ഷേപിക്കുന്നു, ഞാൻ അവരുമായി സംസാരിക്കാറില്ല. എന്റെ കൈവശം ധാരാളം പണവും ബിസിനസ്സും ഉള്ളതുകൊണ്ടാണ് ഞാൻ ലാഭമുണ്ടാക്കുന്നത്." - ട്രംപ് പറഞ്ഞു.
അധികാരത്തിൽ തിരിച്ചെത്തിയ ശേഷം തുടങ്ങിയ ക്രിപ്റ്റോ സ്റ്റാർട്ടപ്പുകൾതന്റെ സമ്പത്ത് മുൻകാല ബിസിനസ്സ് കരിയറിന്റെ ഭാഗമാണെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹം രണ്ടാമതും വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തുടങ്ങിയ ക്രിപ്റ്റോ സംരംഭങ്ങളിൽ നിന്നാണ് ഈ വൻ വരുമാനം ലഭിച്ചിരിക്കുന്നത്.
യുഎസ് ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്‌സ്പുറത്തുവിട്ട വാർഷിക സാമ്പത്തിക രേഖകൾ പ്രകാരം, ട്രംപും മക്കളും ചേർന്ന് ആരംഭിച്ച 'വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ' (എന്ന ഡിജിറ്റൽ കറൻസി പ്ലാറ്റ്‌ഫോമിൽ നിന്ന് മാത്രം 2025-ൽ ട്രംപിന് 550 മില്യൺ ഡോളറോളം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ അദ്ദേഹത്തിന്റെ മുഖം പതിപ്പിച്ച 'മെം കോയിൻ' വിപണനത്തിലൂടെ 635 മില്യൺ ഡോളറിലധികം റോയൽറ്റിയായും ട്രംപ് സ്വന്തമാക്കി. എന്നാൽ ഈ കറൻസികളുടെ മൂല്യം വിപണിയിൽ ഇടിഞ്ഞതിനെത്തുടർന്ന് നിക്ഷേപകർക്ക് വലിയ തുക നഷ്ടമായ പശ്ചാത്തലത്തിലാണ് ഈ കോടികളുടെ ലാഭക്കണക്ക് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഖത്തർ ഭരണാധികാരിയിൽ നിന്ന് വ്യക്തിപരമായി സ്വീകരിച്ച 400 മില്യൺ ഡോളർ വിലമതിക്കുന്ന കോടികളുടെ ആഡംബര വിമാനം ഔദ്യോഗിക 'എയർഫോഴ്സ് വൺ' ആയി ട്രംപ് ഉപയോഗിക്കുന്നതിനെതിരെയും യുഎസിൽ ആരോപണങ്ങൾ ഉയരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates