വാഷിങ്ടൺ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്ക-ഇറാന്‍ സമാധാനകരാര്‍ യാഥാര്‍ത്ഥ്യത്തോടടുക്കുന്നതിനിടെ ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ നയതന്ത്ര ശ്രമങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നെതന്യാഹുവിനെതിരെ ട്രംപ് പരസ്യമായി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്.
ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ഹിസ്ബുള്ള കേന്ദ്രമെന്ന് ഇസ്രായേല്‍ അവകാശപ്പെട്ട സ്ഥലത്താണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ രൂപംകൊണ്ട സമാധാന ധാരണാപത്രം ഒപ്പിടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെയാണ് ആക്രമണം നടന്നത്.
അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസിനോട് സംസാരിക്കവെ ട്രംപ്, നെതന്യാഹുവിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സമാധാനകരാര്‍ വൈകാന്‍ കാരണമായത് ഇസ്രായേലിന്റെ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. 'അയാള്‍ക്ക് യാതൊരു വിവേകവും ഇല്ല' എന്ന അര്‍ഥം വരുന്ന കടുത്ത പരാമര്‍ശമാണ് ട്രംപ് നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കരാര്‍ ഒപ്പിടേണ്ട സമയത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം നടന്നതെന്നും അത് മുഴുവന്‍ പ്രക്രിയയെയും ബാധിച്ചെന്നും ട്രംപ് പറഞ്ഞു.
'ബിബി എന്തിനാണ് ഇങ്ങനെയൊരു ആക്രമണം നടത്തിയത്? അതില്‍ എനിക്ക് അങ്ങേയറ്റം ദേഷ്യം വന്നു, ഞാനത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അയാള്‍ക്ക് വിവേകത്തോടെ തീരുനാമമെടുക്കാനുള്ള കഴിവില്ലെന്നും ഞാന്‍ തുറന്നു പറഞ്ഞു': ട്രംപ് ആക്സിയോസ് എന്ന അമേരിക്കൻ മാധ്യമത്തോട് പറഞ്ഞു. 'ഇസ്രയേലിന്റെ നടപടി എല്ലാം കുഴപ്പത്തിലാക്കി. കരാറില്‍ ഒപ്പിടുന്നത് കുറച്ചു മണിക്കൂറുകള്‍ കൂടെ വൈകി. ഇപ്പോള്‍ നടക്കേണ്ടിയിരുന്ന ഒപ്പിടല്‍ കുറച്ചു മണിക്കൂറുകള്‍ മാറ്റി ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്': ട്രംപ് കൂട്ടിച്ചേര്‍ത്തു.
ലെബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഇറാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ സമാധാന ധാരണയില്‍ നിന്ന് പിന്മാറാനിടയുണ്ടെന്ന മുന്നറിയിപ്പും ടെഹ്‌റാന്‍ നല്‍കിയിരുന്നു.
സമാധാനകരാര്‍ വിജയകരമായി നടപ്പായാല്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് വിരാമമാകുമെന്നാണ് വിലയിരുത്തല്‍. . ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂര്‍ണമായി തുറന്നു കൊടുക്കാന്‍ ട്രംപ് ഉത്തരവിട്ടു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെയെന്നും ട്ര്ംപ് പറഞ്ഞു.
അതേസമയം ആക്രമണത്തെ ന്യായീകരിച്ച ഇസ്രായേല്‍, ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി. ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് പ്രൊജക്ടൈലുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്നാണ് ബെയ്‌റൂട്ടിലെ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചതെന്ന് ഇസ്രായേല്‍ സൈന്യം വിശദീകരിച്ചു.
പുതിയ പരാമര്‍ശം ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലെബനനിലെ സൈനിക നടപടികളെച്ചൊല്ലി ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നെതന്യാഹുവിന്റെ നടപടികള്‍ അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നുവെന്ന ആശങ്ക ട്രംപ് പലതവണ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.