കൊളംബോ: ശ്രീലങ്കയിലെ നെഗോംബോ ജയിലിലുണ്ടായ തടവുകാരുടെ കലാപത്തില്‍ 4 ജയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം തടവുകാര്‍ക്കും ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ജയില്‍ കലാപമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ലഹരിമരുന്ന് മാഫിയയിലെ രണ്ട് എതിര്‍ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ രീതിയിലുള്ള സായുധ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. തലസ്ഥാനമായ കൊളംബോയ്ക്ക് വടക്കുള്ള നെഗോംബോ ജയിലില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ പൂര്‍ണമായും കൈവിട്ടുപോവുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാല് ജയില്‍ ഗാര്‍ഡുമാര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ നെഗോംബോയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും വെടിയേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആണ്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷം പടര്‍ന്നതോടെ, ഇതിനോട് ചേര്‍ന്നുള്ള വിഭാഗത്തിലെ വനിതാ തടവുകാരും തങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങി. ജയിലിന്റെ മേല്‍ക്കൂരയില്‍ കയറി ഇവര്‍ പ്രതിഷേധിക്കുന്നതിനിടയില്‍ ഒരുഭാഗം തകര്‍ന്നു വീഴുകയും ഏതാനും വനിതാ തടവുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജയിലിനുള്ളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് കമാന്‍ഡോകളെ സംഭവസ്ഥലത്തേക്ക് വിളിപ്പിച്ചെങ്കിലും അവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചിട്ടില്ല. വ്യോമസേനയുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് നിലവില്‍ പ്രദേശം നിരീക്ഷിക്കുന്നത്. ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചുകൂടിയിട്ടുണ്ട്.
ലങ്കന്‍ ജയിലുകളിലെ സ്ഥലപരിമിതിയാണ് ഇത്തരം അക്രമങ്ങള്‍ വഷളാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അനുവദനീയമായ പരിധിയേക്കാള്‍ നാലിരട്ടിയോളം തടവുകാരാണ് നിലവില്‍ ശ്രീലങ്കയിലെ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത്, 2020 ഡിസംബറില്‍ ശ്രീലങ്കയിലെ മറ്റൊരു ജയിലിലുണ്ടായ സമാനമായ കലാപത്തില്‍ 11 തടവുകാര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates