മോസ്‌കോ: ലോകത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് (Strait of Hormuz) വീണ്ടും തുറക്കുമെന്ന് സൂചന നല്‍കി ഇറാന്‍. എന്നാല്‍ ഇതുവരെ നിലനിന്നിരുന്ന രീതിക്കു പകരം, പുതിയ നിബന്ധനകളോടെയായിരിക്കും കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി ലഭിക്കുക.
ഇറാനും ഒമാനും ചേര്‍ന്ന് നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കുമെന്നും മോസ്‌കോയിലെ ഇറാന്‍ അംബാസഡര്‍ കസേം ജലാലി വ്യക്തമാക്കി. റഷ്യന്‍ ദിനപത്രമായ ഇസ്വെസ്റ്റിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജലാലിയുടെ പ്രതികരണം.
'ഹോര്‍മുസ് കടലിടുക്ക് തീര്‍ച്ചയായും തുറക്കും. എന്നാല്‍ ഇറാനും ഒമാനും നിശ്ചയിക്കുന്ന പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരും. ഈ കടലിടുക്കുമായി ബന്ധപ്പെട്ട് ചില സേവനങ്ങള്‍ ഞങ്ങള്‍ നല്‍കുന്നുണ്ട്. അതിനാല്‍ ആ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുകയും ചെയ്യും': കസേം ജലാലി പറഞ്ഞു. എന്നാല്‍ ഫീസ് എത്രയാകും, ഏത് രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് ബാധകമാകും തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിട്ടില്ല.
പേര്‍ഷ്യന്‍ ഗള്‍ഫിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായാണ് കണക്കാക്കപ്പെടുന്നത്. ലോകത്ത് കടല്‍മാര്‍ഗം കയറ്റുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അമേരിക്ക-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഈ പാതയിലൂടെയുള്ള എണ്ണ, പ്രകൃതിവാതക ഗതാഗതം ഗണ്യമായി കുറഞ്ഞിരുന്നു. ചില എണ്ണക്കപ്പലുകള്‍ക്ക് അടുത്തിടെ ഗള്‍ഫ് മേഖല വിട്ടുപോകാന്‍ സാധിച്ചെങ്കിലും ചരക്കുനീക്കം ഇപ്പോഴും പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന ഇറാന്റെ നിലപാട് അമേരിക്ക ശക്തമായി എതിര്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസം ഒമാനോട് ഇത്തരം പദ്ധതിയില്‍ പങ്കാളിയാകരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്, ഒമാന്‍ ഇത്തരമൊരു ടോള്‍ സംവിധാനം നടപ്പാക്കില്ലെന്ന് ആ രാജ്യത്തിന്റെ പ്രതിനിധികള്‍ അറിയിച്ചതായും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇറാനിയന്‍ നിലപാട് പുതിയ നയതന്ത്ര വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ പുതിയ ഫീസ് സംവിധാനം നിലവില്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക ഏഷ്യന്‍ രാജ്യങ്ങള്‍ക്കായിരിക്കും. ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ മധ്യപൂര്‍വദേശത്ത് നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ തോതില്‍ ആശ്രയിക്കുന്നവരാണ്. ഗതാഗതച്ചെലവ് വര്‍ധിച്ചാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
ലോക സമ്പദ്വ്യവസ്ഥ ഇപ്പോഴും അനിശ്ചിതത്വങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പ്രവര്‍ത്തനം നിര്‍ണായകമാണ്. കടലിടുക്ക് തുറക്കുമെന്ന ഇറാന്റെ പ്രഖ്യാപനം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും പുതിയ ഫീസ് സംവിധാനവും മേഖലയിലെ സൈനിക സംഘര്‍ഷങ്ങളും കാരണം ഭാവി ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്. ആഗോള ഊര്‍ജവിപണിയും എണ്ണവിലയും അടുത്ത ദിവസങ്ങളില്‍ ഇറാനും അമേരിക്കയും സ്വീകരിക്കുന്ന നയതന്ത്ര നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നാണ് വിലയിരുത്തല്‍.
ഹോര്‍മുസ് കടലിടുക്കിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇസ്രയേല്‍ വീണ്ടും ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. കൂടുതല്‍ ആക്രമണങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു പുതിയ ആക്രമണം. ഇതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates