മുംബൈ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരാട്ടത്തിനായി ഒരുങ്ങുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ജേഴ്‌സിക്ക് കൃത്യമായ വലിപ്പത്തിലല്ലെന്നു പരാതി. കൃത്യമായ വലിപ്പത്തിലുള്ള ഒഫീഷ്യല്‍ കിറ്റുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിസിഐയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്‌പോണ്‍സറായ ജെഎസ്ഡബ്ല്യു ഇന്‍സ്പയറും തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടന്നു. ജേഴ്സിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചതായും ഏതാനും താരങ്ങള്‍ കൂടി കിറ്റുകള്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് ജപ്പാനിലേക്ക് പറക്കും. ജപ്പാനില്‍ വെച്ച് താരങ്ങള്‍ രണ്ട് വ്യത്യസ്ത ജേഴ്‌സികള്‍ ഉപയോഗിക്കും. സെപ്റ്റംബര്‍ 22ന് ജപ്പാനുമായുള്ള ഏക ടി20 മത്സരത്തില്‍ ടീം തങ്ങളുടെ സാധാരണ ജേഴ്‌സി ധരിക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ 28 ന് ക്വാര്‍ട്ടര്‍ ഫൈനലോടെ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളില്‍ ഔദ്യോഗിക ഗെയിംസ് ജേഴ്‌സിയിലേക്കും മാറും.
സെപ്റ്റംബര്‍ 24നാണ് പുരുഷ വിഭാഗം മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ് അപ്പിനെയാണ് ഇന്ത്യ നേരിടുക. 2023 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നിലവിലെ ചാംപ്യന്മാരാണ് ഇന്ത്യന്‍ പുരുഷ ടീം.
സംഘാടകര്‍ നല്‍കിയ മുറികളില്‍ കിറ്റ് ബാഗുകള്‍ സൂക്ഷിക്കാന്‍ ആവശ്യമായ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് പുരുഷ ക്രിക്കറ്റ് ടീമിനായി ബിസിസിഐ നഗോയയില്‍ പ്രത്യേക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വനിതാ ക്രിക്കറ്റ് ടീം ഐഒഎ ഒരുക്കിയ താമസ സ്ഥലത്ത് തന്നെയാണ് തുടരുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന വനിതാ ടീം ഞായറാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates