ധാക്ക: ടി20 ലോകകപ്പില്‍ നിന്നും ഐസിസി ബംഗ്ലാദേശിനെ പുറത്താക്കിയതിന് പിന്നാലെ കനത്ത തിരിച്ചടികളാണ് ബിസിബി നേരിടുന്നത്. ടൂർണമെന്റിന് ശേഷം ഐസിസി ബംഗ്ലാദേശിനെതിരെ നടപടികൾ എടുത്തേക്കുമെന്ന് സൂചനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരയുന്ന ബോർഡിന് സാമ്പത്തിക വിലക്ക് വരെ ഏർപ്പെടുത്തിയേക്കാം. അതിനിടെ ബിസിബിയെ അതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് ബംഗ്ലാദേശ് ഹൈക്കോടതിയും രംഗത്ത് എത്തി.
ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റർമാർക്കെതിരായ ലൈംഗിക പീഡന പരാതികളിൽ ക്രിക്കറ്റ് ബോർഡ് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. കൃത്യമായി നടപടി സ്വീകരിക്കാൻ അധികാരമുള്ള ബോർഡ് അത് ചെയ്തില്ല. ഇത് അനീതിയാണെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ വിശദീകരണം നൽകാൻ കോടതി ബിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻ ബംഗ്ലാദേശ് വനിതാ ടീം ക്യാപ്റ്റൻ ജഹാനാര ആലം തന്റെ കരിയറിൽ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ഇടനിലക്കാരെ ഉപയോഗിച്ച് ബോർഡുമായി ബന്ധപ്പെട്ടവർ തന്നെ ലൈംഗിക ആവശ്യങ്ങൾക്കായി സമീപിച്ചിരുന്നു. അവരുടെ ആവശ്യം താൻ നിരാകരിച്ചതോടെ കടുത്ത അപമാനമാണ് നേരിടേണ്ടി വന്നത്. തുടർന്ന് ബോർഡിന് പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല എന്നും ഒരു അഭിമുഖത്തിൽ ജഹാനാര വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ബിസിബിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ജഹാനാര വെളിപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates