മുംബൈ: നിലവിലുള്ള ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫുകളെ (പരിശീലക സംഘം) പുനഃക്രമീകരിക്കാൻ ബിസിസിഐ നീക്കം. ഈ മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് ശേഷം കരാർ അവസാനിക്കുന്ന അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെയും ഫാസ്റ്റ് ബൗളിങ് കോച്ച് മോർണി മോർക്കലും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞേക്കും. ഇരുവരുടേയും കരാർ പുതുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിസിസിഐ എന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ പ്രകടനത്തിൽ ബോർഡിനുള്ളിൽ അതൃപ്തി വന്നതോടെയാണ് തീരുമാനം എന്നാണ് വിവരം.
ഈ ജോലിയിൽ തുടരുന്ന കാര്യത്തിൽ ഡോഷെ സംശയത്തിലാണ്. വർഷം മുഴുവൻ ടീമിനൊപ്പം യാത്ര ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹം അറിയിച്ചിട്ടുണ്ട്. മോർക്കൽ ഇപ്പോഴും തന്റെ തീരുമാനങ്ങൾ വിലയിരുത്തി വരുന്നു. ബോർഡ് ഈ രണ്ട് പരിശീലകരുമായും വിഷയം ചർച്ച ചെയ്യുന്നുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമോ എന്ന് നോക്കുകയാണ്- ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തി.
ഫീൽഡിങ് കോച്ച് ടി ദിലീപിന്റെ സ്ഥാനം രണ്ടാം വട്ടവും ഇളകുമെന്ന് റിപ്പോർട്ടുകളുണ്ട്. ടീമിന്റെ ഫീൽഡിങ് നിലവാരം മോശമാകുന്നതിൽ ക്രിക്കറ്റ് ബോർഡ് ഒട്ടും തൃപ്തരല്ല. കഴിഞ്ഞ വർഷം അഭിഷേക് നായർക്കൊപ്പം പുറത്താക്കപ്പെട്ടതിന് ശേഷം ദിലീപിന് ബോർഡ് ഒരവസരം കൂടി നൽകുകയായിരുന്നു.
ഓഗസ്റ്റ് ആദ്യവാരത്തിൽ രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്താൻ ഒരുങ്ങുകയാണ്. അതേസമയം, ജൂലൈ അവസാന വാരം സിംബാബ്‌വെയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി സെന്റർ ഓഫ് എക്സലൻസ് ക്രിക്കറ്റ് മേധാവി വിവിഎസ് ലക്ഷ്മൺ തന്റെ പരിശീലക സംഘത്തോടൊപ്പം പോകും.
ടെൻ ഡോഷെ ഏതെങ്കിലും ഐപിഎൽ ഫ്രാഞ്ചൈസിയുമായി ചർച്ചയിലായിരിക്കാമെന്നും എന്നാൽ മോർക്കൽ ഇതുവരെ അന്തിമമായി ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2024 ജൂലൈയിൽ ചുമതലയേറ്റപ്പോൾ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ നേരിട്ട് തിരഞ്ഞെടുത്ത രണ്ട് പരിശീലകരായിരുന്നു മോർക്കലും ടെൻ ഡോഷെയും. സെന്റർ ഓഫ് എക്സലൻസിയുടെ കോച്ചിങ് പ്രോഗ്രാമിലൂടെ വരുന്ന സപ്പോർട്ട് സ്റ്റാഫുകളെയാണ് ബിസിസിഐ സഹ പരിശീലക റോളുകളിലേക്ക് എപ്പോഴും പിന്തുണയ്ക്കുന്നത്. കഴിഞ്ഞ വർഷം ബാറ്റിങ് കോച്ചായിരുന്ന അഭിഷേക് നായർക്ക് പകരം സിതാൻഷു കൊട്ടക് ചുമതലയേറ്റിരുന്നു. ഡോഷെയുമായും മോർക്കലുമായും ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ, അടുത്തിടെ സെന്റർ ഓഫ് എക്സലൻസിൽ ഫാസ്റ്റ് ബൗളിങ് കോച്ചായി നിയമിതനായ ലക്ഷ്മിപതി ബാലാജിയെ ശ്രീലങ്കയിലേക്ക് അയക്കാൻ ബിസിസിഐ നിർബന്ധിതരായേക്കും.
Team India coaches: BCCI may have to work overtime to get the support staff for the Indian team in order after the conclusion of the ongoing England tour
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates