ന്യൂയോർക്ക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ ചിത്രം തെളിയുമ്പോൾ അതിൽ ശ്രദ്ധേയമാകുന്നത് അമേരിക്കയുടെ ബെൻ ഷെൽട്ടൻ എന്ന 23കാരനാണ്. കരിയറിൽ ആദ്യമായി താരം ഒരു ഗ്രാൻഡ്സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. എതിരാളിയായി നിൽക്കുന്നത് ജർമൻ താരവും നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനുമായ അലക്സാണ്ടർ സ്വരേവ്. താരവും ആദ്യ യുഎസ് ഓപ്പൺ കിരീടമാണ് ലക്ഷ്യമിടുന്നത്.
ബെൻ ഷെൽട്ടൻ കിരീടം നേടിയാൽ അത് ചരിത്രമായി മാറും. കാരണം 1968ൽ ആർതർ ആഷ് യുഎസ് ഓപ്പൺ കിരീടം നേടിയ ശേഷം മറ്റൊരു കറുത്ത വർഗക്കാരനായ താരത്തിനും ഇവിടെ കിരീടം നേടാൻ സാധിച്ചിട്ടില്ല. 1991ൽ ബെൻ ഷെൽട്ടന്റെ പിതാവായ ബ്രയാൻ ഷെൽട്ടൻ എടിപി ടൂർ കിരീടം നേടുന്ന ആദ്യ അമേരിക്കൻ കറുത്ത വർഗക്കാരൻ താരമായി. അതിനു ശേഷം ഒരു അമേരിക്കൻ കറുത്ത വർഗക്കാരൻ താരവും എടിപി കിരീടവും സ്വന്തമാക്കിയിട്ടില്ല.
ബെൻ ഷെൽട്ടനെ കാത്തിരിക്കുന്നത് നിരവധി ചരിത്ര മുഹൂർത്തങ്ങളാണ്. ആർതർ ആഷിനു ശേഷം യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കറുത്ത വർഗക്കാരനായ താരം, 2003ൽ ആൻഡി റോഡിക്ക് കിരീടം നേടിയ ശേഷം ഒരു ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യ അമേരിക്കൻ താരം തുടങ്ങിയ നേട്ടങ്ങളാണ് താരത്തെ കാത്തിരിക്കുന്നത്. താരം ചരിത്ര നേട്ടം സ്വന്തമാക്കുമോ എന്നു കാത്തിരുന്നു കാണാം.
ലോക നാലാം നമ്പർ താരമാണ് നിലവിൽ ബെൻ ഷെൽട്ടൻ. സെമിയിൽ തന്റെ സുഹൃത്തും അമേരിക്കൻ സഹ താരവുമായ ഫ്രാൻസെസ് തിയാഫോയ്ക്കെതിരെ (ഇദ്ദേഹവും കറുത്ത വർഗക്കാരനായ താരം തന്നെ) മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ട സെമി പോരാട്ടത്തിനൊടുവിലാണ് ബെൻ ഷെൽട്ടൻ ജയിച്ചു കയറിയത്. സ്കോർ: 4-6, 6-3, 6-3, 7-5.
നേരത്തെ ക്വാർട്ടറിൽ നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽക്കരാസിനെ അട്ടിമറിച്ചാണ് ഷെൽട്ടൻ സെമിയിലേക്ക് കുതിച്ചെത്തിയത്. പിന്നാലെയാണ് സെമിയിലെ വിജയം. സെമിയിൽ 20 എയ്സുകളും 47 വിന്നറുകളും അടിച്ച ഷെൽട്ടൻ 31 അൺഫോഴ്സ്ഡ് എററുകൾ മാത്രമാണ് വരുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates