വിജയം ആഘോഷിക്കുന്ന ബ്രസീല്‍ താരങ്ങള്‍  
Fifa World Cup 2026

ജപ്പാനുമേല്‍ വീണ്ടും ബ്രസീലിന്റെ 'ലിറ്റില്‍ ബോയ്'; ഏഷ്യന്‍ ഫുട്‌ബോളിന്റെ കാഹളം മുഴക്കി മടക്കം; സല്യൂട്ട്

അത്യന്തം ആവേശകരമായ കളിയുടെ അവസാന നിമിഷങ്ങളില്‍ ചിറകടിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ഉയര്‍ന്നു പറന്നു. സങ്കടം സഹിക്കാനാവാതെ നെഞ്ച് തകര്‍ന്ന് ജപ്പാന്‍ താരങ്ങള്‍ മുഖം പൊത്തിക്കിടന്ന് തേങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ജപ്പാന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വീണ്ടും ബ്രസീല്‍ ചങ്ങലപ്പൂട്ടിട്ടു. അത്യന്തം ആവേശകരമായ കളിയുടെ അവസാന നിമിഷങ്ങളില്‍ ചിറകടിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ഉയര്‍ന്നു പറന്നു. സങ്കടം സഹിക്കാനാവാതെ നെഞ്ച് തകര്‍ന്ന് ജപ്പാന്‍ താരങ്ങള്‍ മുഖം പൊത്തിക്കിടന്ന് തേങ്ങി. എങ്കിലും അവര്‍ക്ക് അഭിമാനിക്കാം. അഞ്ച് തവണ ലോകകിരീടം ഉയര്‍ത്തിയവരെ ശരിക്കും പിടിച്ചുനിര്‍ത്തിയതില്‍. ഒരിക്കല്‍ കൂടി ഏഷ്യന്‍ ഫുട്‌ബോളിന്റെ കരുത്ത് വിളിച്ച് പറഞ്ഞാണ് അവരുടെ മടക്കം.

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്രസീല്‍ രണ്ടു ഗോളടിച്ചത്. 29-ാം മിനിറ്റില്‍ കയ്ഷു സാനോ ബ്രസീലിന്റെ വലകുലുക്കി. ഡാനിലോയുടെ പാസ് കൃത്യമായി ഇന്റര്‍സെപ്റ്റ് ചെയ്ത് മുന്നേറിയ സാനോ കസമിറോയെ ഡ്രിബിള്‍ ചെയ്ത് മുന്നേറി. പിന്നാലെ ബോക്സിന് പുറത്തുനിന്ന് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. രണ്ടാം പകുതിയില്‍ ഹെഡര്‍ ഗോളിലൂടെ കാസമിറോ തിരിച്ചടിച്ചു. പിന്നാലെ 95-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയിലൂടെ വിജയഗോള്‍.

മത്സരത്തിന്റെ തുടക്കത്തില്‍ ശ്രദ്ധയോടെയാണ് ഇരുടീമുകളും കളിച്ചത്. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിരാതെ പതിയെ ആണ് നീക്കങ്ങള്‍ നടത്തിയത്. അതുകൊണ്ടുതന്നെ ആരാധകര്‍ പ്രതീക്ഷിച്ചതരത്തിലുള്ള ചടുലനീക്കങ്ങളൊന്നും ആദ്യ മിനിറ്റുകളില്‍ പിറന്നില്ല. ബ്രസീല്‍ പന്ത് കൈവശം വെച്ച് അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. മറുവശത്ത് ജപ്പാന്‍ ഹൈബോള്‍ കളിച്ച് ബ്രസീല്‍ പ്രതിരോധത്തെ പിളര്‍ക്കാനാണ് ശ്രമിച്ചത്. അത് വിലപ്പോയില്ല. ബ്രസീലിന്റെ കരുത്തുറ്റ പ്രതിരോധനിരയെ അത്തരത്തില്‍ മറികടക്കാനുള്ള പദ്ധതി പാളി. അതോടെ ജപ്പാന്‍ കോച്ച് മറുതന്ത്രമൊരുക്കി.

ജപ്പാന്‍ കടുത്ത ആക്രമണങ്ങളിലേക്ക് കടന്നു. കാസമിറോയ്ക്ക് മഞ്ഞക്കാര്‍ഡ് വാങ്ങേണ്ടിയും വന്നു. കിട്ടിയ അവസരങ്ങളില്‍ ബ്രസീലും മുന്നേറി. വിനീഷ്യസ് ജൂനിയര്‍ ഇടതുവിങ്ങിലും സ്ട്രൈക്കര്‍ റോളിലുമൊക്കെ മാറി മാറി വന്നു. വലതുവിങ്ങില്‍ നിന്ന് റയാനിലൂടെയും മുന്നേറ്റങ്ങളുണ്ടായി. എന്നാല്‍ കൗണ്ടര്‍ അറ്റാക്കുകളില്‍ ടൂര്‍ണമെന്റിലുടനീളം മികവുപുലര്‍ത്തിയ ഹജിമെ മൊറിയാസോയും സംഘവും കാനറികള്‍ക്കെതിരേയും അതാവര്‍ത്തിച്ചു. പിന്നാലെ ബ്രസീലിനെ ഞെട്ടിച്ച് ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലുകാസ് പക്വെറ്റയെ പിന്‍വലിച്ച ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി പകരക്കാരനായി യുവതാരം എന്‍ഡ്രിക്കിനെ ഗ്രൗണ്ടിലിറക്കി. ബ്രസീല്‍ മധ്യനിരയില്‍നിന്ന് പന്ത് തട്ടിയെടുത്തു മുന്നിലേക്കു കുതിച്ച ഡൈസന്‍ മയേദയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് 48ാം മിനിറ്റില്‍ ബ്രസീല്‍ താരം ഡനിലോ യെല്ലോ കാര്‍ഡ് കണ്ടു. 52ാം മിനിറ്റില്‍ ജാപ്പനീസ് ഗോള്‍ ഏരിയയില്‍ പന്തു ലഭിച്ച ബ്രൂണോ ഗ്വിമാറെസ് തകര്‍പ്പനൊരു ഹെഡറിലൂടെ ലക്ഷ്യം കാണാന്‍ ശ്രമിച്ചു. എന്നാല്‍ സുസുക്കിയുടെ അതിലും മികച്ച സേവ് രക്ഷയായി. തൊട്ടുപിന്നാലെ കാസെമിറോയുടെ ഗോള്‍ ശ്രമവും ഗോള്‍ പോസ്റ്റിനു മുന്നിലെ കൂട്ടപ്പൊരിച്ചിനൊടുവില്‍ ജപ്പാന്‍ പ്രതിരോധിച്ചു. ഗോള്‍ ലൈനില്‍ വച്ച് ടോമിയാസുവും റീബൗണ്ടില്‍ ഗോള്‍ കീപ്പര്‍ സുസുക്കിയുമാണ് പന്തു തടുത്തിട്ടത്. തുടര്‍ച്ചയായുള്ള ബ്രസീലിയന്‍ ആക്രമണങ്ങളില്‍ വലഞ്ഞ ജപ്പാന് 56ാം മിനിറ്റില്‍ പിഴവു സംഭവിച്ചു. ഗബ്രിയേല്‍ മഗാല്‍ഹേസ് ഗോള്‍ ഏരിയയിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തില്‍ തലവച്ച് ഗോളടിച്ചത് കാസെമിറോ. ഇത്തവണ ഗോളി സുസുക്കിക്കും ജപ്പാനെ രക്ഷിക്കാനായില്ല. ജാപ്പനീസ് പ്രതിരോധ താരങ്ങളുടെ ഉയരക്കുറവ് മുതലെടുത്ത് കാസെമിറോ ബ്രസീലിനെ ഒപ്പമെത്തിച്ചു. പിന്നീട് നിരവധി മികച്ച മുന്നേറ്റങ്ങള്‍ ബ്രസീല്‍ നടത്തിയെങ്കിലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്. 90+5ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു. ഇതോടെ ബ്രസീല്‍ മുന്നിലെത്തി. പിന്നാലെ ഗോള്‍ തിരിച്ചടിയ്ക്കാനുള്ള സമയം ജപ്പാനുണ്ടായിരുന്നില്ല. പ്രീക്വാര്‍ട്ടറില്‍ ഐവറികോസ്റ്റ് നോര്‍വെ പോരാട്ടത്തിലെ വിജയികളാണ് ബ്രസീലിന്റെ എതിരാളികള്‍.

Brazil vs Japan Highlights, FIFA World Cup 2026 — Martinelli scores winner as Brazil enters round of 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജര്‍മനിക്ക് 'സഡന്‍ ഡെത്ത്'; പരാഗ്വെ പറന്നുയര്‍ന്നു;വന്‍ അട്ടിമറി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘര്‍ഷം: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്

മഴ നനഞ്ഞാലും ആരോ​ഗ്യം പോകില്ല; ബാഗിൽ സൂക്ഷിക്കേണ്ട 10 സാധനങ്ങൾ

ഫോണ്‍ നമ്പര്‍ പങ്കിടേണ്ടതില്ല; യൂസര്‍ നെയിമുമായി വാട്‌സ്ആപ്പ്; 'സ്വകാര്യത ചോരില്ല'

ഡാമുകളില്‍ ജലനിരപ്പ് കാല്‍ഭാഗം മാത്രം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും