ക്രിസ്റ്റ്യാനോ റൊണാൾഡോ, കരിം ബെൻസെമ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തുടങ്ങിയ ഇതിഹാസ താരങ്ങളെ പരിശീലിപ്പിച്ച പരിചയസമ്പത്തുണ്ട് കാർലോ ആഞ്ചലോട്ടിക്ക്. എൽ ക്ലാസിക്കോ പോരാട്ടങ്ങളിൽ ലയണൽ മെസിയെ തന്ത്രങ്ങൾ കൊണ്ട് നേരിട്ട ചരിത്രവുമുണ്ട്. അതുകൊണ്ടുതന്നെ, നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർ എർലിങ് ഹാലണ്ടിനെ ഓർത്ത് അദ്ദേഹം ഉറക്കം കളയാൻ തയ്യാറല്ല.
ഞായറാഴ്ച ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ നോർവേയെ നേരിടാനൊരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം ഹാളണ്ടിനെ പൂട്ടാനുള്ള തന്ത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, വളരെ ശാന്തനായും ഒപ്പം ഹാളണ്ടിന്റെ ഭീഷണിയെ അത്ര ഗൗരവത്തിലെടുക്കാതെയുമാണ് ആൻസലോട്ടി മറുപടി നൽകിയത്.
'ഹാളണ്ടിനെതിരെ ഒരു പ്രത്യേക പ്ലാൻ എന്നൊന്നും ഇല്ല. എങ്ങനെ പ്രതിരോധിക്കണമെന്ന് എന്റെ കളിക്കാർക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യവുമില്ല. അവർ മുൻപും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളതാണ്. ഹാളണ്ട് എങ്ങനെയാണ് കളിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്റെ ഡിഫൻഡർമാരോട് അതു പ്രത്യേകം വിശദീകരിക്കേണ്ട ആവശ്യമില്ല.'
ആഞ്ചലോട്ടിയുടെ സന്ദേശം വളരെ വ്യക്തമാണ്. ബ്രസീൽ ന്യൂജേഴ്‌സിയിലേക്ക് വരുന്നത് ഹാളണ്ടിനെ തടയാൻ മാത്രമല്ല മറിച്ച് നോർവേയെ തോൽപ്പിക്കാൻ വേണ്ടിയാണ്.
മറുവശത്ത്, വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും അതിനേക്കാൾ വലിയ മത്സരമാണിതെന്നും നോർവേ കോച്ച് സ്റ്റാലെ സോൽബക്കനും അടിവരയിട്ടു.
'ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർമാരാണ് ബ്രസീലിനുള്ളത്. അവരും എർലിങ്ങും തമ്മിൽ കടുത്ത പോരാട്ടങ്ങൾ നടക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇത് ബ്രസീലും നോർവേയും തമ്മിലുള്ള മത്സരമാണ്. തീർച്ചയായും ബ്രസീലിനാണ് മുൻതൂക്കം. എങ്കിലും അവർക്കൊരു കടുത്ത മത്സരം നൽകാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'- സോൽബക്കൻ പറഞ്ഞു.
പരിക്കിന്റെ ആശങ്കകളും ക്വാർട്ടർ സാധ്യതയും
റൗണ്ട് ഓഫ് 32ൽ ജപ്പാനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് (2-1) ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. അന്ന് കാസിമിറോയുടെ സമനില ഗോളും ഇഞ്ച്വറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ വിജയ ഗോളുമാണ് ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങൾ സജീവമാക്കിയത്. ഹാംസ്ട്രിങ് ഇഞ്ച്വറി കാരണം മിഡ്ഫീൽഡർ ലൂക്കാസ് പക്വറ്റയ്ക്ക് നോർവേയ്‌ക്കെതിരെയുള്ള മത്സരം നഷ്ടമാകും. അതേസമയം തുടയ്ക്കേറ്റ പരിക്കിൽ നിന്ന് മുക്തനായി റഫീഞ്ഞ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
ഞായറാഴ്ച നടക്കുന്ന ഈ മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെയോ മെക്സിക്കോയെയോ നേരിടും. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിലെ ഓരോ മിനിറ്റും ഇരു ടീമുകൾക്കും നിർണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates