2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന സഹോദരി കാറ്റിയ അവെയ്റോയുടെ വെളിപ്പെടുത്തല്‍ തള്ളി പോര്‍ച്ചുഗല്‍ താരം. ക്രൊയേഷ്യയ്‌ക്കെതിരെ വിജയം നേടിയ ശേഷം സംസാരിക്കവെയാണ് വിരമിക്കലിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവിവേകപൂര്‍ണമായ തീരുമാനം എടുക്കാറില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞത്.
'വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചില്ല. ലോകകപ്പ് കഴിഞ്ഞ ശേഷം തീരുമാനിക്കും, ഇപ്പോള്‍ ഇല്ല,' 41 കാരനായ പോര്‍ച്ചുഗല്‍ ഇതിഹാസതാരം റൊണാള്‍ഡോ പറഞ്ഞു. ഇന്നത്തെ മത്സരത്തോടെ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡ് റൊണാള്‍ഡോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 41 വയസ്സും 147 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ 41 കാരന്‍ ഈ നാഴികക്കല്ല് കൈവരിച്ചത്.
സ്പോര്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍ നടത്തിയത്. ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുന്‍പായിരുന്നു കാറ്റിയയയുടെ പ്രതികരണം. അന്താരാഷ്ട്ര ഫുട്ബോളില്‍ ക്രിസ്റ്റ്യാനോയുടെ കരിയര്‍ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി. ഇത് വിടപറയലാണ്. പക്ഷേ ഇന്നല്ല. ഞാന്‍ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ 'ലാസ്റ്റ് ഡാന്‍സാണ്'. - റൊണാള്‍ഡോയുടെ സഹോദരി പറഞ്ഞു.
20 വര്‍ഷമായി ലോകഫുട്ബോളില്‍ ക്രിസ്റ്റ്യാനോ ആധിപത്യം പുലര്‍ത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ, എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകള്‍. വിമര്‍ശനങ്ങള്‍ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. - അവര്‍ പറഞ്ഞു. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റോണോയാണ്. പോര്‍ച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016 ല്‍ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷന്‍സ് ലീഗ് കിരീടങ്ങളും നേടി. ലോകകപ്പ് മാത്രമാണ് ദേശീയ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് നേടാനുള്ളത്.
ഇന്നത്തെ മത്സരത്തില്‍ ക്രൊയേഷ്യയെ 2–1നാണ് പോർച്ചുഗൽ കീഴടക്കിയത്. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ, ക്രിസ്റ്റ്യാനോ റൊണാൾഡോ (68, പെനൽറ്റി), ഗോൺസാലോ റാമോസ് (90+4) എന്നിവരിലൂടെ പോർച്ചുഗൽ മറുപടി നൽകുകയായിരുന്നു. ഇതോടെ ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലും സ്പെയിനും ഏറ്റുമുട്ടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates