ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾ 48 ടീമുകളിൽ നിന്നു എട്ടിലേക്ക് ചുരുങ്ങിയതോടെ കിരീട സാധ്യതയിൽ മുന്നിലാരെന്ന ബെറ്റിങ് ട്രെൻഡുകളിലും മാറ്റം. ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായപ്പോൾ യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത ആധിപത്യമാണ് കാണാൻ സാധിക്കുന്നത്. ഫുട്ബോളിലെ വൻശക്തികളായ യൂറോപ്പിൽ നിന്ന് ആറ് ടീമുകളാണ് അവസാന എട്ടിൽ ഇടം പിടിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീനയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുമാണ് ബാക്കി രണ്ട് സ്ഥാനങ്ങളിലുള്ളത്.
ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ഫ്രാൻസിനാണ്. ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കം മുതൽക്കേ ഫ്രഞ്ച് പടയായിരുന്നു ഭൂരിഭാഗം പേരുടെയും പ്രിയപ്പെട്ടവർ. ആ നിലയിൽ ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. പ്രീ ക്വാർട്ടർ മത്സരത്തിൽ അത്യന്തം പ്രതിരോധത്തിലൂന്നി കളിച്ച പരാഗ്വെയെ 1-0 ന് കഷ്ടിച്ചാണ് 'ലെ ബ്ലൂസ്' മറികടന്നത്. ക്വാർട്ടർ ഫൈനലിൽ ഇനി അവശേഷിക്കുന്ന ഏക ആഫ്രിക്കൻ ടീമായ മൊറോക്കോയാണ് ഫ്രാൻസിന്റെ എതിരാളികൾ. ഡ്രാഫ്റ്റ് കിങ്സിന്റെയും ഫാൻഡ്യുവലിന്റേയും സാധ്യതയിൽ +180 ബെറ്റിങ് നിരക്കും, ബെറ്റ്എംജിഎമ്മിൽ +175 നിരക്കുമുള്ള ഫ്രഞ്ച് ടീം മറ്റ് ടീമുകളേക്കാൾ വളരെ മുന്നിലാണ്.
അർജന്റീനയെ മറികടന്ന് സ്പെയിൻ
എന്നാൽ കിരീട സാധ്യതയിൽ ഫ്രാൻസ് കഴിഞ്ഞുള്ള സ്ഥാനത്തിൽ മാറ്റം വന്നു എന്നതാണ് നിലവിലെ സവിശേഷത. ടൂർണമെന്റിന് മുമ്പ് കിരീട സാധ്യതയിൽ മുന്നിലുണ്ടായിരുന്ന, ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത സ്പെയിൻ നിലവിൽ അർജന്റീനയെ മറികടന്ന് മുന്നിലെത്തി. നിലവിൽ ഡ്രാഫ്റ്റ് കിങ്സിൽ സ്പെയിനിന് +370 സാധ്യതയാണ് പറയുന്നത് അർജന്റീന +400 സാധ്യതയുമായി തൊട്ടുപിന്നിലുണ്ട്.
നോക്കൗട്ട് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും വൻ കിരീടസാധ്യതയുള്ള ടീമായിരുന്നിട്ടും അർജന്റീന കടുത്ത പോരാട്ടം നടത്തി ജയിക്കേണ്ടി വന്നതാണ് ഈ മാറ്റത്തിന് കാരണം. പ്രീ ക്വാർട്ടറിലേക്ക് കടക്കാനുള്ള മത്സരത്തിൽ കാബോ വെർദെയെ എക്സ്ട്രാ ടൈമിൽ 3-2 എന്ന സ്കോറിനാണ് അർജന്റീന തകർത്തത്. തുടർന്ന് ഈജിപ്തിനെതിരായ മത്സരത്തിൽ 75 മിനിറ്റുകൾ പിന്നിടുമ്പോഴും രണ്ട് ഗോളുകൾക്ക് പിന്നിലായിരുന്ന അർജന്റീന, പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് 3-2 ന് വിജയിച്ചത്. ടൂർണമെന്റിൽ 'ജയിച്ച് മുന്നേറുക' എന്നതാണ് ലക്ഷ്യമെങ്കിലും ഈ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനങ്ങൾ അർജന്റീനയുടെ ബെറ്റിങ് വിപണിയിലെ മൂല്യത്തിൽ നേരിയ തോതിൽ ഇടിവ് സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം, സ്പെയിൻ ഈ ടൂർണമെന്റിൽ ക്രമമായി തങ്ങളുടെ കളി മെച്ചപ്പെടുത്തി വരികയാണ്. 'ലാ റോഹ' ഇതുവരെ ടൂർണമെന്റിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല. പോർച്ചുഗലിനെതിരെ നേടിയ 1-0 വിജയം അത്ര മനോഹരമായിരുന്നില്ലെങ്കിലും, എതിരാളികളെ പൂർണമായും പൂട്ടിയിടാനുള്ള സ്പെയിനിന്റെ കളി മികവിന്റെ മറ്റൊരു ഉദാഹരണമായിരുന്നു മത്സരം.
സാധ്യതകളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ശക്തരായ പോർച്ചുഗലിനെയാണ് സ്പെയിൻ പരാജയപ്പെടുത്തിയത്. എന്നാൽ അർജന്റീന ഈജിപ്തിനെതിരെയാണ് കഷ്ടിച്ച് ജയിച്ചത്. പോർച്ചുഗൽ എന്ന വലിയ തടസം മറികടന്നത് സ്പെയിനിന്റെ ലോകകപ്പ് സാധ്യതകളെ കൂടുതൽ സജീവമാക്കി. കൊളംബിയക്കെതിരെ സ്വിറ്റ്സർലൻഡ് അപ്രതീക്ഷിത വിജയം നേടിയത് അർജന്റീനയ്ക്ക് ഒരു തരത്തിൽ ആശ്വാസമായി. കാരണം ക്വാർട്ടർ ഫൈനലിൽ പരിചിതരായ മറ്റൊരു തെക്കേ അമേരിക്കൻ എതിരാളിയെ അവർക്ക് ഒഴിവാക്കാൻ സാധിച്ചു.
മറ്റ് ടീമുകളുടെ സാധ്യതകൾ
പ്രധാന സ്പോർട്സ് ബുക്കുകളിൽ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണുള്ളത്. വിഖ്യാതമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ മെക്സിക്കോയെ മറികടന്നാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. സൂപ്പർ താരം എർലിങ് ഹാളണ്ട് നയിക്കുന്ന അപകടകാരികളായ നോർവെയാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.
കിരീട സാധ്യതയിൽ മുന്നിലുള്ള ആദ്യ നാല് ടീമുകളും (ഫ്രാൻസ്, സ്പെയിൻ, അർജന്റീന, ഇംഗ്ലണ്ട്) മുൻപ് ലോകകപ്പ് നേടിയിട്ടുള്ളവരാണ്. എന്നാൽ അവരുടെ എതിരാളികളായ നാല് ടീമുകൾ (നോർവെ, മൊറോക്കോ, ബെൽജിയം, സ്വിറ്റ്സർലൻഡ്) ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ല. ഇത്തവണ ഒരു പുതിയ ജേതാവ് ഉണ്ടാകണമെങ്കിൽ ഈ ടീമുകളിൽ ആരെങ്കിലും തുടർച്ചയായി മൂന്ന് അട്ടിമറികളെങ്കിലും നടത്തേണ്ടി വരും. നോർവെയ്ക്ക് 16ൽ ഒരു സാധ്യതയും മൊറോക്കോയ്ക്ക് 27ൽ ഒരു സാധ്യതയുമാണ് നിലവിലുള്ളത്.
ടൂർണമെന്റിൽ നിന്നു തങ്ങളുടെ രാജ്യം പുറത്തായതിന്റെ സങ്കടത്തിലാണ് യുഎസ് ആരാധകർ. അമേരിക്കയെ 4-1 ന് തകർത്ത ബെൽജിയത്തിന് നിലവിൽ 27ൽ ഒരു സാധ്യതയാണുള്ളത്. കിരീട സാധ്യതയിൽ വളരെ പിന്നിൽ. അവസാന എട്ടിലെത്തിയ ടീമുകളിൽ ഏറ്റവും കുറഞ്ഞ സാധ്യത കൽപ്പിക്കപ്പെടുന്നത് സ്വിറ്റ്സർലൻഡിനാണ്. 30ൽ ഒരു സാധ്യത മാത്രമാണ് അവർക്കുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates