ഫിലാഡാൽഫിയ: ഫ്രാൻസ്- പരാഗ്വെ പ്രീ ക്വാർട്ടർ മത്സരത്തിനിടെ താരങ്ങൾ തമ്മിൽ കൈയാങ്കളി നടന്നത് 2 തവണ. ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയെ നിരന്തരം ഫൗൾ ചെയ്തതാണ് കൈയാങ്കളിയിലേക്ക് നയിച്ചത്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് മൈതാനത്ത് താരങ്ങൾ തമ്മിൽത്തലാൻ ഒരുമ്പെട്ടത്.
മത്സരത്തിന്റെ 34ാം മിനിറ്റിലാണ് ആദ്യ സംഭവം. എംബാപ്പെയെ ഫൗൾ ചെയ്തതിന് പിന്നാലെയാണ് ഫ്രാൻസ്- പരാഗ്വെ താരങ്ങൾ ഏറ്റുമുട്ടിയത്. റഫറി ഉടൻ തന്നെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
ഫ്രാൻസിന്റെ കിടിലൻ മുന്നേറ്റത്തിന് പിന്നാലെയാണ് സംഭവം. പരാഗ്വെ ഗോൾമുഖം ലക്ഷ്യമാക്കി എംബാപ്പെ പന്തുമായി മുന്നേറി. ഇടതു വിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്ത് ഓടിക്കയറിയ എംബാപ്പെയെ പരാഗ്വെ താരം ഫൗൾ ചെയ്ത് വീഴ്ത്തി. പിന്നാലെ എംബാപ്പെ പരാഗ്വെ താരത്തെ പിടിച്ചുതള്ളി. ഇതോടെ പ്രശ്‌നം രൂക്ഷമായി. പിന്നാലെ ഇരു ടീമുകളിലേയും താരങ്ങൾ തമ്മിൽ കൈയാങ്കളി തുടങ്ങി. റഫറി താരങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സും അന്തരീക്ഷം ശാന്തമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് രംഗം ശാന്തമായത്.
ഈ സംഭവം കഴിഞ്ഞ് 4 മിനിറ്റിനുള്ളിൽ അടുത്ത അടിയും പൊട്ടി. ഇത്തവണയും എംബാപ്പെയെ പരാഗ്വെ താരം ഫൗൾ ചെയ്തതു തന്നെയായിരുന്നു പ്രകോപനം. കൗണ്ടർ അറ്റാക്കിനൊടുവിൽ പന്ത് വലതു വിങ്ങിലേക്ക് കൈമാറി ബോക്‌സിലേക്ക് ഓടുകയായിരുന്നു എംബാപ്പെ. അതിനിടെയാണ് ഫ്രഞ്ച് നായകനെ പരാഗ്വെ താരം ഫൗൾ ചെയ്തു വീഴ്ത്തിയത്. ഇതും തർക്കത്തിലാണ് ഒടുവിൽ കലാശിച്ചത്. റഫറി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരത്തിൽ ഫ്രാൻസ് മറുപടിയില്ലാത്ത ഒറ്റ ഗോളിനു പരാഗ്വെയെ വീഴ്ത്തി ക്വാർട്ടറിലേക്ക് മുന്നേറി. കിലിയൻ എംബാപ്പെ നേടിയ പെനാൽറ്റി ഗോളിലാണ് ഫ്രാൻസിന്റെ ജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates