മെസി 2014 ലോകകപ്പില്‍ Getty
Fifa World Cup 2026

മെസിയെ പൂട്ടാന്‍ ജര്‍മന്‍ 'സോണല്‍ കേജ്'; ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്താന്‍ സ്പെയിന്‍ ഒരുക്കുമോ 2014ലെ ആ തന്ത്രം?

ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റൊഡ്രിക്കാണ് ഷ്വെയ്ന്‍സ്റ്റീഗറിന്റെ ദൗത്യം നിര്‍വഹിക്കാനുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലിന്റെ ആവേശം കൊടുമുടിയിലെത്തി നില്‍ക്കെ, കായികലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ് - അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ എങ്ങനെ സ്പെയിന് തടയാനാകും? മെസിയെ പൂര്‍ണ്ണമായി തടയുക എന്നത് അസാധ്യമായ കാര്യമാണെന്ന് സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എങ്കിലും, ഫുട്‌ബോള്‍ ചരിത്രത്തില്‍ മെസ്സിയെ വിജയകരമായി പൂട്ടിയിട്ട ഒരു മാതൃക നമുക്ക് മുന്നിലുണ്ട്; 2014-ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനി പുറത്തെടുത്ത അതേ തന്ത്രം!

ജര്‍മനിയുടെ 'സോണല്‍ കേജ്' തന്ത്രം

മെസിയെ പൂട്ടാന്‍ മിക്ക ടീമുകളും ചെയ്യുന്ന പ്രധാന തെറ്റ് ഒരാളെ മാത്രം അദ്ദേഹത്തിന് പിന്നില്‍ മാര്‍ക്ക് ചെയ്ത് നിര്‍ത്തുക എന്നതാണ്. എന്നാല്‍ തന്ത്രശാലിയായ മെസി, തന്നെ മാര്‍ക്ക് ചെയ്യുന്ന കളിക്കാരനെ ബോധപൂര്‍വ്വം തന്റെ സ്ഥാനത്തു നിന്ന് അകറ്റി നിര്‍ത്തി സഹതാരങ്ങള്‍ക്ക് മുന്നേറാന്‍ വലിയ സ്‌പേസ് ഒരുക്കിക്കൊടുക്കും. ഇതിനാല്‍ സ്പാനിഷ് പരിശീലകന്‍ ലൂയി ഡി ലാഫുവെന്റെ മാന്‍-മാര്‍ക്കിങ് രീതി ഫൈനലില്‍ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പകരമായി 2014ല്‍ ജര്‍മനി 'സോണല്‍ കേജ്' അഥവാ ചലിക്കുന്ന ഒരു പ്രതിരോധ വലയമാണ് തീര്‍ത്തത്. മെസി മൈതാനത്ത് ഏത് ഭാഗത്താണോ നില്‍ക്കുന്നത്, അതിനടുത്തുള്ള ജര്‍മന്‍ താരം പെട്ടെന്ന് മെസ്സിയെ പ്രതിരോധിക്കാന്‍ എത്തും. അതേസമയം മറ്റ് രണ്ട് മൂന്ന് കളിക്കാര്‍ മെസിയിലേക്കുള്ള പാസിങ് ലൈനുകള്‍ പൂര്‍ണമായി ബ്ലോക്ക് ചെയ്യും. ഒരു റിലേ ഓട്ട മത്സരത്തില്‍ ബാറ്റണ്‍ കൈമാറുന്നത് പോലെയാണ് ജര്‍മന്‍ പ്രതിരോധ നിര മെസിയെ പരസ്പരം കൈമാറി പൂട്ടിയത്. ഇത് മെസിക്ക് തിരിയാന്‍ പോലും ഇടം നല്‍കാതെ ശ്വാസം മുട്ടിച്ചു.

2014 ലോകകപ്പ് ഫൈനലില്‍ നിന്ന്‌

പന്ത് മെസിയിലേക്ക് എത്താതിരിക്കാന്‍ 'മനുഷ്യ മതില്‍'

തന്റെ പ്രിയപ്പെട്ട 'നമ്പര്‍ 10' പൊസിഷനില്‍ പന്ത് ലഭിക്കുമ്പോഴാണ് മെസി ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നത്. 2014ല്‍ ജര്‍മനിയുടെ ബാസ്റ്റ്യന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ മെസിയിലേക്കുള്ള പന്തിന്റെ വരവ് തടയുന്ന ഒരു മനുഷ്യ മതിലായി മാറി. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലായിരുന്ന താരം, മെസിക്ക് പന്ത് എത്താതിരിക്കാന്‍ കഠിനമായി പരിശ്രമിച്ചു. പന്ത് കിട്ടിയ നിമിഷങ്ങളിലാകട്ടെ, കടുത്ത ശാരീരിക പ്രതിരോധത്തിലൂടെ മെസിയെ സ്വതന്ത്രമായി കളിക്കാന്‍ അദ്ദേഹം അനുവദിച്ചതുമില്ല.

കൂടാതെ, മെസിയുടെ ഇടംകാല്‍ മാന്ത്രികതയെ തടയാന്‍ ജര്‍മനി തങ്ങളുടെ ബോഡി ആംഗിള്‍ കൃത്യമായി ഉപയോഗിച്ചു. മെസിയെ മധ്യഭാഗത്തേക്ക് വരാന്‍ അനുവദിക്കാതെ, ടച്ച് ലൈനിലേക്ക് തള്ളിവിട്ടു. ഇതിലൂടെ മെസ്സിയുടെ ഷോട്ടുകളും ക്രോസുകളും തടയാന്‍ അവര്‍ക്ക് സാധിച്ചു.

റൊഡ്രി: സ്പെയിന്റെ തുറുപ്പുചീട്ട്

2014ല്‍ ജര്‍മനി കാണിച്ച അതേ ക്ഷമയും കൃത്യതയും ഒത്തൊരുമയും ഇനി സ്പെയിനും പുറത്തെടുക്കണം. ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് ക്യാപ്റ്റന്‍ റൊഡ്രിക്കാണ് ഷ്വെയ്ന്‍സ്റ്റീഗറിന്റെ ദൗത്യം നിര്‍വഹിക്കാനുള്ളത്. സ്പെയിന്റെ മധ്യനിരയ്ക്കും പ്രതിരോധ നിരയ്ക്കും ഇടയിലുള്ള ചെറിയ ഇടങ്ങളിലാണ് മെസി പ്രധാനമായും കളിക്കുക. ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ റൊഡ്രിക്ക്, മെസിയിലേക്ക് പന്ത് എത്തുന്നതിന് മുന്‍പ് തന്നെ അത് തടയാന്‍ സാധിക്കും.

റൊഡ്രി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ പൂര്‍ത്തിയാക്കുന്ന റൊഡ്രിയുടെ കൈയില്‍ കളി നിയന്ത്രണത്തിലായാല്‍, മെസിയുടെ സ്വാധീനം പകുതിയായി കുറയും. പന്ത് സ്പെയിന്റെ പക്കല്‍ സൂക്ഷിക്കുന്നതിലൂടെ (പൊസഷന്‍) പന്ത് കിട്ടാനായി മെസ്സിയെ സ്വന്തം ഹാഫിലേക്ക് ഇറങ്ങി വരാന്‍ റൊഡ്രിക്ക് നിര്‍ബന്ധിതനാക്കാം. പന്ത് തിരിച്ചുപിടിച്ച് പെട്ടെന്ന് മെസിയിലൂടെ കൗണ്ടര്‍ അറ്റാക്ക് ചെയ്യുന്നതാണ് അര്‍ജന്റീനയുടെ പ്രധാന രീതി. ഇവിടെ റൊഡ്രിയുടെ ടാക്റ്റിക്കല്‍ ഫൗളുകളും മികച്ച പ്രസ്സിങും സ്പെയിന് രക്ഷയാകും.

വാശിയേറിയ കലാശപ്പോരില്‍ അര്‍ജന്റീനയുടെ ആക്രമണാത്മക കളിരീതിയെ ശാന്തതയോടെ നേരിടുക എന്നതാണ് സ്പെയിന് മുന്നിലുള്ള വഴി. റൊഡ്രിയുടെ നേതൃത്വത്തില്‍ സ്പെയിന്‍ ഈ തന്ത്രം കൃത്യമായി നടപ്പാക്കിയാല്‍, റൊഡ്രിഗോ ഡി പോളിനെപ്പോലുള്ള അര്‍ജന്റീനന്‍ താരങ്ങളുടെ കടുത്ത ഫിസിക്കല്‍ ടാക്റ്റിക്സിനെ മറികടന്ന് കിരീടം നേടാന്‍ സ്പെയിന് സാധിച്ചേക്കും.

How Can Spain Stop Lionel Messi? The Answer Lies In Germany's 2014 World Cup Final Model

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

'കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം

തൃശ്ശൂര്‍ പീച്ചിയില്‍ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

റഷ്യന്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു, പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ് സേവ്യര്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'അറസ്റ്റില്‍ നടപടിക്രമം പാലിച്ചില്ല'; ഡോ. റാമിനെ വിട്ടയച്ച് കോടതി, പിന്നാലെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്