ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയ്‌ക്കെതിരെ അധിക സമയത്ത് 2-1 ന് വിജയം നേടിയിട്ടും ടീമിന്റെ പ്രകടനത്തിൽ ഇംഗ്ലണ്ട് മാനേജർ തോമസ് ടുക്കൽ ഒട്ടും സന്തോഷവാനയിരുന്നില്ല. അദ്ദേഹം പരസ്യമായി തന്നെ അതൃപ്തി പറയുകയും ചെയ്തു. പിന്നാലെ ടുക്കലിന്റെ പ്രതികരണത്തെ ചോദ്യം ചെയ്യുകയാണ് മത്സരത്തിൽ ഇരട്ട ഗോളുകളടിച്ച് നിർണായക പങ്കുവഹിച്ച ജൂഡ് ബെല്ലിങ്ഹാം. സംഭവത്തിൽ താരം അത്ഭുതവും അതൃപ്തിയും പ്രകടിപ്പിച്ചു. ടീമിനുള്ളിലെ അസ്വാരസ്യങ്ങളാണ് ഇതിനു ഇരുവരുടേയും പരസ്യ പ്രതികരണത്തിനു പിന്നിലെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
മൈതാനത്ത് കളിക്കാർ വിജയം ആഘോഷിക്കുമ്പോൾ മത്സര ശേഷമുള്ള അഭിമുഖത്തിൽ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ താൻ ഒട്ടും തൃപ്തനല്ലെന്ന് ടുക്കൽ തുറന്നു പറയുകയായിരുന്നു.
'ഈ പ്രകടനത്തിൽ ഞാൻ ഒട്ടും സന്തുഷ്ടനല്ല. ഞങ്ങൾ തന്നെ ഞങ്ങളുടെ കാര്യങ്ങൾ വളരെ വളരെ ബുദ്ധിമുട്ടിലാക്കി കളഞ്ഞു. മത്സരഫലം അതിശയകരമാണ്. ഞങ്ങൾ അവസാന നാലിൽ എത്തി എന്നത് വലിയ കാര്യമാണ്. പക്ഷേ കളിച്ച രീതിയിൽ ഒട്ടും തൃപ്തിയില്ല. കളിക്കാരുടെ പ്രതിബദ്ധത പൂർണമായിരുന്നു. എങ്കിലും കളിച്ച നിലവാരം നോക്കുമ്പോൾ ടീം സ്വയം കളി പ്രയാസകരമാക്കി മാറ്റി.'
'വളരെ മോശം പ്രകടനം. സാങ്കേതികമായി ഒട്ടനവധി പിഴവുകൾ വരുത്തി. ആവശ്യത്തിന് വേഗതയുണ്ടായിരുന്നില്ല. ഒരേ രീതിയിലുള്ള നീക്കങ്ങൾ ആവർത്തിക്കാൻ കഴിഞ്ഞതുമില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. താരങ്ങളുടെ മനോഭാവമല്ല, അവരുടെ കഠിനമായ പോരാട്ടവീര്യം തന്നെയാണ് വിജയത്തിനു പിന്നിൽ. അതിനെ അത്രയേറെ പ്രശംസിക്കേണ്ടതുണ്ട്. പ്രശ്നം കളിയുടെ നിലവാരത്തിലാണ്. അത് മാത്രമാണ് കുറവ്. അതിന് കളിക്കാരുടെ മനോഭാവവുമായി യാതൊരു ബന്ധവുമില്ല.'
ബെല്ലിങ്ഹാമിന്റെ മറുപടി
അദ്ദേഹം എന്തെങ്കിലും പറഞ്ഞിട്ടു പോട്ടെ. മൈതാനത്ത് കളി സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതൊരു കഠിനമായ പോരാട്ടം തന്നെയായിരുന്നു. എർലിങ് ഹാളണ്ട്, നൂസ, സൊർലോത് എന്നിവരടങ്ങുന്ന ഒരു ടീമിനെതിരെ അത്തരം കഠിനമായ സാഹചര്യങ്ങളിൽ കളിക്കുന്നത് എത്രത്തോളം പ്രയാസകരമാണെന്ന് ഒരുപക്ഷേ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. അത് ഒട്ടും എളുപ്പമുള്ളൊരു ടീമല്ല.
ടീമിനുള്ളിൽ നല്ലൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. സെമി ഫൈനലിലേക്കും അതങ്ങനെ തന്നെ മുന്നോട്ടു കൊണ്ടുപോകണം. സഹതാരങ്ങളെക്കുറിച്ച് എനിക്ക് വളരെ വലിയ ബഹുമാനമാണുള്ളത്. എല്ലാ മത്സരങ്ങളും ആയിരക്കണക്കിനു പാസുകൾ കൈമാറി ഭംഗിയായി ജയിക്കാൻ കഴിയില്ല. ചിലപ്പോൾ കഠിനമായി പോരാടി കടുപ്പത്തിലുള്ള കളി പുറത്തെടുത്തു പോലും വിജയം പിടിച്ചെടുക്കേണ്ടി വരും- ബെല്ലിങ്ഹാം തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates