കരിയറിന്റെ സായാഹ്നത്തിലും മാന്ത്രിക നിമിഷങ്ങൾ കലർപ്പും കലവറയുമില്ലാതെ അർജന്റീന ഇതിഹാസം ലയണൽ മെസി മൈതാനത്ത് വിടർത്തിയിടുമ്പോൾ ലോകമെങ്ങുമുങ്ങുമുള്ള അർജന്റീന ആരാധകരും ആനന്ദത്തിൽ. ജോർദാനെതിരായ പോരാട്ടത്തിൽ പകരക്കാരനായി ഇറങ്ങി മെസി വല ചലിപ്പിച്ചു. ഈ ലോകകപ്പിലെ ഗോൾ നേട്ടം ആറാക്കി. ഒപ്പം എഴ് തുടർ ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന അനുപമ റെക്കോർഡ്. ഇതിനൊപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി ലിയോ സ്വന്തം പേരിൽ ചാർത്തി.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ബോക്‌സിന് പുറത്തു നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന ചരിത്ര റെക്കോർഡാണ് ഏഴ് മത്സരങ്ങളിലെ തുടർ ഗോൾ നേട്ടത്തിനൊപ്പം മെസി സ്വന്തം പേരിലാക്കിയത്.
മത്സരത്തിന്റെ 80ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്കിലൂടെയാണ് മെസി ഈ ചരിത്ര ഗോൾ നേടിയത്. ലോകകപ്പുകളിൽ ബോക്‌സിന് പുറത്തു നിന്ന് മെസി നേടുന്ന ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ അഞ്ച് ഗോളുകളുമായി റെക്കോർഡ് കൈവശം വെച്ചിരുന്ന ബ്രസീലിയൻ ഇതിഹാസം റിവലിന്യോയെ മെസി മറികടന്നു. 48 വർഷമായി തകരാതെ നിന്ന റെക്കോർഡാണ് മെസി 39ാം വയസിൽ തകർത്തത്. 1970, 74, 78 ലോകകപ്പുകൾ കളിച്ച റിവലിന്യോ ആറ് ഗോളുകൾ നേടിയിട്ടുണ്ട് ലോകകപ്പിൽ. ഇതിൽ അഞ്ചെണ്ണവും ബോക്സിനു പുറത്തു നിന്നാണ്.
ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ ആകെ ഗോൾ നേട്ടം 19 ആയി ഉയർന്നു. ലോകകപ്പിൽ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന സ്വന്തം റെക്കോർഡും അദ്ദേഹം തിരുത്തി. അർജന്റീനയ്ക്കായി മൂന്ന് മത്സരങ്ങളിലും മെസി സ്കോറും ചെയ്തു.
1998ൽ നിലവിലെ ഗ്രൂപ്പ് ഘട്ട ഫോർമാറ്റ് നിലവിൽ വന്നതിന് ശേഷം, ഒരു ലോകകപ്പിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന നാലാമത്തെ താരമായും മെസി മാറി. ക്രിസ്റ്റ്യാനോ റൊണാൾഡോ (2018), ഡേവിഡ് വിയ (2010), ഫെർണാണ്ടോ ടോറസ് (2010) എന്നിവരാണ് ഇതിന് മുൻപ് നേട്ടം കൈവരിച്ചവർ.
വിജയത്തോടെ ഫിഫ ലോകകപ്പിൽ 50 വിജയങ്ങൾ തികയ്ക്കുന്ന മൂന്നാമത്തെ രാജ്യം എന്ന നേട്ടത്തിൽ അർജന്റീന ടീമും എത്തിച്ചേർന്നു. ബ്രസീലും ജർമനിയുമാണ് ഇതിന് മുൻപ് നാഴികക്കല്ല് പിന്നിട്ടത്.
ടൂർണമെന്റിലെ മെസിയുടെ കുതിപ്പ് അൽജീരിയയ്‌ക്കെതിരെയുള്ള ഹാട്രിക്കോടെയാണ് ആരംഭിച്ചത്. തൊട്ടുപിന്നാലെ ഓസ്ട്രിയയ്‌ക്കെതിരെ രണ്ട് ഗോളുകളും അദ്ദേഹം നേടി. ജോർദാനെതിരായ മത്സരത്തിൽ 39 കാരനായ മെസിക്ക് മുഖ്യപരിശീലകൻ ലയണൽ സ്‌കലോനി ആദ്യ ഇലവനിൽ വിശ്രമം അനുവദിച്ചിരുന്നു. എന്നാൽ 60ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ താരം 20 മിനിറ്റുകൾക്കകം ഫ്രീ കിക്കിലൂടെ ഗോൾ കണ്ടെത്തി.
ആർലിങ്ടണിൽ നടന്ന ഗ്രൂപ്പ് ജെയിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജോർദാനെ 3-1 ന് പരാജയപ്പെടുത്തി അർജന്റീന ഗ്രൂപ്പ് ചാംപ്യന്മാരായി. അർജന്റീന ജൂലൈ 4ന് മയാമിയിൽ നടക്കുന്ന റൗണ്ട് ഓഫ് 32 (നോക്കൗട്ട്) പോരാട്ടത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ കാബോ വെർദെയെ നേരിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates